Saturday, July 27, 2019

# വെള്ളാരം കല്ലുകൾ തേടി🐧 (കഥ)


ഒരു വൈകുന്നേരം ഞങ്ങൾ നടക്കാനിറങ്ങിയതായിരുന്നു. ഇടറോഡിലൂടെ രണ്ട് കിലോമീറ്റർ നടന്ന് കഴിഞ്ഞാൽപി ന്നെ വിജനമായ റോഡാണ്. ശാന്തമായ ആ റോഡിലൂടെ രണ്ടു കിലോമീറ്റർ കൂടി നടന്നാൽ തീവണ്ടിയും കാണാം നിളയും കാണാം. ഞാനും എന്റെ സഹധർമ്മിണിയുംഉണ്ട്. ആൾ പാർപ്പ് കുറഞ്ഞ റോഡിനിരുവശവും റബർ മരങ്ങൾ, കുറച്ചു കൂടി പോയാൽ നിറയെ പ്ലാവുകൾ, അതിൽ നിറയെ ചക്കകൾ,പിന്നെ വഴിയരികിൽ നൂറു മീറ്ററോളം രണ്ടു വശവും വലിയ പുല്ലുകൾ പടർന്നു നിൽക്കുന്നു, കള്ളിമുൾച്ചെടികളും കാണാം.
പിന്നെ കുത്തനെ ഒരിറക്കം ഇറങ്ങി ചെന്നാൽ ഒരു കട കാണാം. അതിന്റെ ഇടതു വശത്തുകൂടി ഒന്ന് തിരിഞ്ഞ് നേരെ പോയാൽ കാണുന്നത് തീവണ്ടിപ്പാളം.ജീവിതം പോലെ രണ്ടറ്റവും കാണാതെ നീണ്ടു നിവർന്നു കിടക്കുന്നു.
ഇടയ്ക്കിടയ്ക്ക് തീവണ്ടികൾ ചീറിപ്പാഞ്ഞ് പോകും. അടുത്ത് വരുമ്പോഴേ അറിയൂ. കടന്നു പോകുന്നതും കടാ, പടാ എന്ന് വലിയ ശബ്ദം കേൾക്കാം.കാരണം അവിടെ പരിപൂർണ്ണ നിശ ബ്ദമായ ഒരു സ്ഥലമാണ്.
തീവണ്ടിപ്പാളത്തിന് ചുവട്ടിലായി പച്ചക്കറി കൃഷി തോട്ടം.എലിയെയും പന്നിയേയും ഓടിക്കാൻ ഇടയ്ക്കിടയ്ക്ക് ശബ്ദം ഉണ്ടാക്കാൻ പാത്രത്തിൽ കാറ്റത്തു വന്ന് തട്ടുന്ന കല്ല്, കല്ല് പാത്രത്തിൽ തട്ടുന്ന ശബ്ദം കേട്ടാൽ പന്നിയും എലിയും അടുക്കില്ല. അല്ലെങ്കിൽ എല്ലാം കുത്തി നശിപ്പിക്കും.
തീവണ്ടിപ്പാളത്തിനു ഇരുവശങ്ങളിലുമായി പച്ച വിരിച്ച പാടങ്ങളായിരുന്നു കുറച്ചു ദിവസം മുമ്പ് വരെ. കൊയ്ത്തു കഴിഞ്ഞ് സ്വർണ്ണ നിറമുള്ള വൈക്കോലുകൾ ഉരുളുകളായി പാടത്ത് അവിടവിടെ ഇരിക്കുന്നുണ്ട്.
മൈലുകൾ കൂട്ടമായി തീവണ്ടിപ്പാളത്തിനരികിലൂടെയും പാടത്തു കൂടിയും നടന്ന് എന്തൊക്കെയോ തിന്നുന്നുണ്ട്.
തീവണ്ടിപ്പാളം കുറുകെ ഇറങ്ങി നടന്നു.അമ്പത് മീറ്റർ നടന്നാൽ കാണാം ഇവിടമാണ് അധ്യാത്മവിദ്യാലയം എന്നറിയപ്പെടുന്ന പാവപ്പെട്ടവനും പണക്കാരനും പണ്ഡിതനും പാമരനും എന്നു വേണ്ട സകലമാന ആളുകളും അവസാനം വന്ന് വിശ്രമിക്കുന്ന ആറടിമണ്ണ്.ശ്മശാനം.
അതിന്റടുത്ത് കൂടി നടന്നു പോകുമ്പോൾ എന്താണ് ശ്മശാന മൂകത എന്ന് മനസി ലാകും. അതിലേക്ക് നോക്കുമ്പോൾ ഒരു നെടുവീർപ്പ് ഉതിരും.
" ഈ ഭൂമി ഒരു ശ്മശാനമാണ്, നൂറ്റാണ്ടുകളായി ചത്ത് മണ്ണടിഞ്ഞവരുടെ മേൽ നമ്മൾ വസിക്കുന്നു". എന്ന് എസ്.കെ.പൊറ്റക്കാട് എഴുതിയത് ഓർമ്മ വന്നു.
പിന്നെയും കുറച്ചു ദൂരം ഇറങ്ങി നടന്നാൽ നിള കാര്യമായ വെള്ളമൊന്നുമില്ലാതെ ഒഴുകുന്നത് കാണാം. അവിടവിടെ വലിയ പാറക്കല്ലുകൾ കാണാം.അതിൽ ചവിട്ടി വെള്ളമുള്ള സ്ഥലത്ത് ഇറങ്ങി കയ്യിൽ വെള്ളം കോരി എടുത്തു.വെള്ളാരംകല്ലുകൾ പെറുക്കി എടുത്തു. മനോഹരം. പ്രകൃതിയുടെ ഓരോ വികൃതികൾ.
നിളയിൽ അവിടവിടെയായി കുട്ടികൾ കുളിക്കുന്നുണ്ട്. അവർ കുളിക്കുന്ന സ്ഥലത്തിന് മറയൊരുക്കി നീളമുള്ള പുല്ലുകൾ ഉയർന്നു നിൽക്കുന്നു.
അവർ കുളിക്കുന്നത് ഞങ്ങൾ ശ്രദ്ധിക്കുന്നേയില്ല. എന്നാലും അവര് വിളിച്ച് പറഞ്ഞു. വഴുക്കലുള്ള പാറയാണ് ഇറങ്ങുമ്പോൾ സൂക്ഷിക്കണം.
'സൂക്ഷിച്ച് ഇറങ്ങാട്ടോ " എന്ന് മറുപടിപറഞ്ഞു.
" അതു മതി" അവർ പറഞ്ഞു.
കുട്ടികൾ വെള്ളത്തിൽ അർമാദിച്ച് കുളിക്കുന്നുണ്ട്.
നിരനിരയായി നിൽക്കുന്നതെങ്ങുകളുടേയും ഇല്ലിപ്പടർപ്പുകളുടേയും ഇടയിലൂടെ സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിലേക്ക് താഴാൻ ഒരുമ്പെട്ട് കൊണ്ട് സ്വർണ്ണരശ്മികൾ വാരി വിതറി പോകുമ്പോൾ നിളയിലെ വെള്ളവും മണൽ തരിക ളുംവെള്ളാരങ്കല്ലുകളും സ്വർണ്ണവർണ്ണം വാരി തേച്ച പോലെ തിളങ്ങുന്നതായി തോന്നി.
നിളയിൽനിന്ന് പെറുക്കിയെടുത്ത വെള്ളാരങ്കല്ലുകളുമായി തിരിച്ച് നടന്ന് ശ്മശാന മൂകമായ ശ്മശാനത്തിന്റെ അരികിലൂടെ കാറ്റ ത്താടുന്ന നീണ്ട പുല്ലുകളും കടന്ന് തീവണ്ടിപ്പാളത്തിനടുത്തെത്തി.
നല്ല കാറ്റ് അടിക്കുന്നുണ്ടായിരുന്നു. ശുദ്ധവായു ആവോളം ശ്വസിച്ച് കൊണ്ട് കുറച്ചു നേരം നിന്നു.റോഡിലെത്തിയാൽ വാഹനങ്ങളിൽ നിന്ന് കറുത്ത് കുമ കുമാ ബഹിർഗമിക്കുന്ന പുക കണ്ടാൽ മൂക്ക് പൊത്തും.പുക സർട്ടിഫിക്കറ്റൊക്കെ കൊടുത്ത വാഹനങ്ങളാണ് താനും!!!
ഇളം കാറ്റു തഴുകുമ്പോൾ ആരായാലും അതിനെതിരിച്ച് പുൽകി പോകും. ആവോളം ശുദ്ധവായു വലിച്ചു കയറ്റും. കാശ് കൊടുക്കാതെ ശുദ്ധവായു കിട്ടണ ചില സ്ഥലങ്ങളാണ് ഇതൊക്കെ.
ഇത്തരം സ്ഥലം കണ്ടാൽ അവിടെ കുറച്ച് സ്ഥലം വാങ്ങി വീടുവയ്ക്കാൻ തോന്നിപ്പോകും.ഓരോരോ മോഹങ്ങളേ!!!
ആരോ തീവണ്ടിപ്പാളത്തിലൂടെ നടന്നു വരുന്നുണ്ട്. ശ്രദ്ധിച്ച് നോക്കി.പുരുഷനോ സ്ത്രീയോ?
സത്രീയാണ്.
ഇവരെന്താണ് തനിയേ ഈസായം സന്ധ്യ യിൽ?
നൈറ്റിയാണ് വേഷം. അവർ നമ്രശിരസ്ക്കയായി തീവണ്ടിപ്പാളത്തിന്റെ ഓരം ചേർന്ന് നടന്നു പോയി. കടന്നതും അവർ വീണ്ടും പാളത്തിന് നടുവിലൂടെയായി യാത്ര.
പെട്ടെന്ന് ദൂരെ നിന്ന് ഒരു തീവണ്ടിയുടെ മുൻഭാഗം കാണാം. അത് അടുത്തടുത്ത് വരികയാണ്. ആ സ്ത്രീ തീവണ്ടി വരുന്ന പാളത്തിലൂടെ തന്നെയാണ് നടക്കുന്നതും.
മരിക്കാൻ മോഹവുമായി ഇറങ്ങിയതാണോ? തീവണ്ടി ഹോൺ നീട്ടിയടിക്കുന്നുണ്ടായിരുന്നു.
ഞാൻ പാളത്തിന്റെ അരികിലൂടെ ഓടി, തീവണ്ടി അടുത്തുവന്നു കൊണ്ടിരിക്കുകയാണ്. ഓടി ആ സ്ത്രീയുടെ അടുത്തെത്തി.
"പാളത്തിൽ നിന്ന് മാറൂ ,വണ്ടി വരുന്നു" ഉറക്കെ പറഞ്ഞു.
" മാറെടീ ...... " അലറി.
എന്നിട്ടും കുനിഞ്ഞ് പൊട്ടിയെപ്പോലെ അവർ നടന്നു.
പൊട്ടിയാണോ?
ഒന്നും ചിന്തിക്കാൻ സമയമില്ല. തീവണ്ടിയുടെ ഹോൺ ശബ്ദം അടുത്തടുത്തായി വന്ന് മുഴങ്ങുകയാണ്.പിന്നെ ഒന്നും ആലോചിച്ചില്ല.
അവരെ വട്ടം പിടിച്ച് പാളത്തിന് വെളിയിലാക്കി.പണ്ടേതോ സിനിമയിൽ കണ്ട പോലെ....
തീവണ്ടി പാഞ്ഞു പോയി, ഡ്രൈവർ സന്തോഷസൂചകമായി തിരിഞ്ഞു നോക്കി നിന്ന് കൈ വീ ശി.
എന്തായിരിക്കും അവരുടെ ഇതിന്റെ അനന്തര പ്രതികരണം എന്ന് ഞാൻ അപ്പോൾ ആലോചിച്ചിരുന്നേയില്ല.
അവർ ഒന്നും മിണ്ടാതെ ഇരുന്നു.
" നീ എന്താണീ കാണിച്ചത്? " ഞാൻ ചോദിച്ചു.
അവർ മെല്ലെ മൗനം വെടിഞ്ഞു.
" ഞാൻ മരിക്കാൻ തന്നെ തീരുമാനിച്ചാണ് നടന്നത്‌. നിങ്ങൾ എന്നെ അതിൽ നിന്ന് രക്ഷപ്പെടുത്തി".
പേര്?
" മീര "
" വീടെവിടെ?"
"ഇവിടുന്ന് കുറച്ചു ദൂരമേയുള്ളൂ ".
" മീര എന്തിനാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്?''
"എന്തിനാ ജീവിക്കണതെന്ന് തോന്നി. അത്ര തന്നെ "
"അതെന്താ?"
"ആർക്കും വേണ്ടാത്ത ഒരു ജീവിതമാണ് എന്റേത് "
" അങ്ങനെ തോന്നാൻ?"
"ഭർത്താവ് ജോലി കഴിഞ്ഞു വന്നാൽ കള്ളും കുടിച്ച് ചീത്ത പറയും. ഇന്നും ചീത്ത വിളി കേട്ടു, കള്ളുകുടിച്ച് ലക്കുകെട്ടാൽ എന്തു ചെയ്യും?"വിഷമം കൊണ്ട് ഇറങ്ങി പോന്നു.മരിക്കണം എന്ന് തോന്നി. തീവണ്ടിപ്പാളത്തിലൂടെ നടന്നു " അവർ പറഞ്ഞു.
"വേറെ ആരൊക്കെയുണ്ട് വീട്ടിൽ?"
"ഒരു മകളുണ്ട്. 7 വയസ്സായി"
"എന്നിട്ടാണോ മീര ഈ വിഡ്ഢിത്തരം കാണിക്കുന്നത്?".
"എന്നാലെങ്കിലും അയാൾ പഠിക്കട്ടെ "
" അതിന് ഇതാണോ മാർഗം?മ കൾക്ക് അമ്മ പോകും അത്ര തന്നെ "
"എന്റെ വിഷമങ്ങൾ പറയാൻ ആരുമില്ല, അച്ഛനും അമ്മയും നേരത്തെ മരിച്ചു " മീര പറഞ്ഞു.
" അതു കൊണ്ട്?".
"എനിക്ക് ജീവിതം മടുത്തു എന്ന് തോന്നി "
"അങ്ങനെ തോന്നരുത്. നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കണം. ഭർത്താവിനോട് കള്ളുകുടിക്കരുതെന്ന് സ്നേഹത്തിൽ പറഞ്ഞ് മനസിലാക്കുക. നിങ്ങളെ ആശ്വസിപ്പിക്കാൻ നിങ്ങൾക്കേ കഴിയൂ. പരിഹരിക്കാൻ പറ്റാത്ത ഒരു പ്രശ്നവും ലോകത്തില്ല. മീര ഇങ്ങനെ മരിക്കാൻ ഒരു മ്പെട്ടിറങ്ങിയാൽ കഷ്ടം തന്നെ "
അല്ല ഈ മൂവന്തി നേരത്ത് ഇവരോട് ഈ വേദമൊക്കെ ഓതാൻ ഞാൻ ആരാണ്? നേരത്തെ കണ്ടു പരിചയം പോലുമില്ലാത്ത ഒരു സ്ത്രീ.ആരുമല്ല എന്നറിയാം.
പലപ്പോഴും അപരിചിത സ്നേഹങ്ങൾ നമ്മളെ ആശ്വസിപ്പിക്കുകയും അ ണയ്ക്കുകയും ചെയ്യാറുണ്ടല്ലോ.
" ഇനി ഞാൻ ആത്മഹത്യയ്ക്ക് ശ്രമിക്കില്ല" മീര പറഞ്ഞു.
"വേഗം വീട്ടിൽ പോകൂ, എല്ലാം നല്ലതിനെന്ന് വിചാരിക്കൂ"
തീവണ്ടി പാളത്തിനടുത്തുള്ള വീതി കുറഞ്ഞറോഡിലൂടെ മീര അതിവേഗം നടന്നു നീങ്ങി.
ഒരു ജീവനെ രക്ഷിച്ച സംതൃപ്തിയിൽ വീട്ടിലേക്ക് നടന്നു. വന്നപ്പോഴുണ്ടായ വേഗം തിരിച്ചു നടക്കുമ്പോൾ ഉണ്ടായിരുന്നില്ല.
എന്താണ് ക്ഷണികമായ തോന്നലുകൾ ചില മനുഷ്യരെ കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത്.
അറിയില്ല.
ചില നല്ല ഇടപെടലുകൾ ഇത്തരം പ്രതിസന്ധിസമയങ്ങളിൽ പല വിലപ്പെട്ട ജീവനേയും രക്ഷിക്കും. കുടുംബ ബന്ധങ്ങ ളും സൗഹൃദങ്ങളും ഊഷ്മളമാവട്ടെ.
നല്ല വാക്കു കൾ കുളിർമഴയായി പെയ്യട്ടെ, വേദനിക്കുന്ന ഹൃദയത്തിന് അത് ആശ്വാസമാകുമെങ്കിൽ......................
എന്റെ കയ്യിലുണ്ടായിരുന്ന വെള്ളാരങ്കലുകൾ എവിടെയോ നഷ്ടപ്പെട്ടിരുന്നു.
- ശുഭം -
# മജു

No comments:

Post a Comment