Saturday, July 27, 2019

#നാലും മൂന്നും എട്ട്(കഥ)🐧


"ഹലോ "

"രമേഷ് സാറല്ലേ?"

" അതെ "

" ജെ.എച്ച് മോട്ടോഴ്സിൽ നിന്ന് ജയശ്രീ ആണ് "

" പറയൂ മാഡം"

"സാറിനൊരു വണ്ടിയില്ലേ ....KL40 1111"

" ഉണ്ട്"

"സർവീസ് ആയിട്ടുണ്ട് സാർ"

" അത് വളരെ കുറച്ചേ ഓടിയിട്ടുള്ളൂ, ഒരു നാലുമാസം കൂടി കഴിഞ്ഞിട്ട് ആകാം "

" അത് പറ്റില്ല സർ "

" എന്ത് പറ്റില്ല "

" 60000 കിലോമീറ്റർ അല്ലെങ്കിൽ 6 മാസം, ഏതാണോ ആദ്യം വരുന്നത് എന്നാണ് നോക്കുന്നത് ".

'" 6 മാസം കഴിഞ്ഞോ സർവ്വീസ് കഴിഞ്ഞിട്ട്?''

"കഴിഞ്ഞു സാർ, അപ്പോൾ അടുത്ത ഞായറാഴ്ചയ്ക്ക് ബുക്ക് ചെയ്യട്ടെ? പിന്നെ ഇൻഷുറൻസ് അടയ്ക്കുന്നതിനും സമയമായിട്ടുണ്ട്.ഞങ്ങളുടെ അടുത്ത് തന്നെ അടയ്ക്കില്ലേ സാർ, ഇപ്പോഴാകുമ്പോൾ 2500 രൂപയുടെ ഫ്രീസർവീസ് ഓഫറുണ്ട്. ഈയാഴ്ച കൂടിയേ കിട്ടുകയുള്ളൂ, അപ്പോൾ രണ്ടും കൂടി ഒരുമിച്ച് ചെയ്യുകയല്ലേ സാർ? "

" എന്നാ അങ്ങനെയാകാം, 2500 രൂപ ലാഭിക്കാല്ലോ?"

"ഞായറാഴ്ച ബുക്ക് ചെയ്യുന്നുണ്ട് ട്ടോ"

"ഓക്കേ "

ഞായറാഴ്ച രാവിലെ തന്നെ രമേഷ് സർവ്വീസിന് എത്തി, ഉച്ചയായപ്പോൾ വണ്ടി യും സർവീസ് ചാർജും ഇൻഷുറൻസും കൂടി ബില്ല് കിട്ടി.
"സർവ്വീസ് ചാർജിൽ നിന്ന് 2500 രൂപ കുറച്ചോളൂ"
രമേഷ് പറഞ്ഞു.

" അത് വിളിച്ചു ചോദിക്കട്ടെ "

"ചോദിച്ചോ ളൂ"

"സർ, ഇപ്പോൾ മുഴുവൻ പൈസയും അടയ്ക്കണം. 2500 രൂപയുടെ ഫ്രീസർവ്വീസ് ഒരു വർഷത്തിനുള്ളിൽ എപ്പോ വേണമെങ്കിലും വന്ന് ചെയ്യാട്ടോ".

" ആ കാര്യംഎന്നാ നേരത്തേ പറയാമായിരുന്നില്ലേ മാഡം?"
നേരത്തെ പറഞ്ഞാൽ ഞങ്ങളുടെ ബിസിനസ് എങ്ങനെ നടക്കും എന്ന് മനസിൽ പറഞ്ഞ് സർവ്വീസ് സെന്ററിലിരിക്കുന്ന മാഡം സ്നേഹത്തോടെ ചിരിച്ചു.നിങ്ങളെപ്പോലെ കുറെയെണ്ണത്തിനെ കൃത്യമായി സർവ്വീസ് ചെയ്യിക്കാനുള്ള പല നമ്പറുകളും ഞങ്ങളുടെ കയ്യിലുണ്ട് എന്ന് ആ ചിരി വിളിച്ചു പറയുന്നുണ്ടായിരുന്നു.

- ശുഭം -

# മജു.

# വെള്ളാരം കല്ലുകൾ തേടി🐧 (കഥ)


ഒരു വൈകുന്നേരം ഞങ്ങൾ നടക്കാനിറങ്ങിയതായിരുന്നു. ഇടറോഡിലൂടെ രണ്ട് കിലോമീറ്റർ നടന്ന് കഴിഞ്ഞാൽപി ന്നെ വിജനമായ റോഡാണ്. ശാന്തമായ ആ റോഡിലൂടെ രണ്ടു കിലോമീറ്റർ കൂടി നടന്നാൽ തീവണ്ടിയും കാണാം നിളയും കാണാം. ഞാനും എന്റെ സഹധർമ്മിണിയുംഉണ്ട്. ആൾ പാർപ്പ് കുറഞ്ഞ റോഡിനിരുവശവും റബർ മരങ്ങൾ, കുറച്ചു കൂടി പോയാൽ നിറയെ പ്ലാവുകൾ, അതിൽ നിറയെ ചക്കകൾ,പിന്നെ വഴിയരികിൽ നൂറു മീറ്ററോളം രണ്ടു വശവും വലിയ പുല്ലുകൾ പടർന്നു നിൽക്കുന്നു, കള്ളിമുൾച്ചെടികളും കാണാം.
പിന്നെ കുത്തനെ ഒരിറക്കം ഇറങ്ങി ചെന്നാൽ ഒരു കട കാണാം. അതിന്റെ ഇടതു വശത്തുകൂടി ഒന്ന് തിരിഞ്ഞ് നേരെ പോയാൽ കാണുന്നത് തീവണ്ടിപ്പാളം.ജീവിതം പോലെ രണ്ടറ്റവും കാണാതെ നീണ്ടു നിവർന്നു കിടക്കുന്നു.
ഇടയ്ക്കിടയ്ക്ക് തീവണ്ടികൾ ചീറിപ്പാഞ്ഞ് പോകും. അടുത്ത് വരുമ്പോഴേ അറിയൂ. കടന്നു പോകുന്നതും കടാ, പടാ എന്ന് വലിയ ശബ്ദം കേൾക്കാം.കാരണം അവിടെ പരിപൂർണ്ണ നിശ ബ്ദമായ ഒരു സ്ഥലമാണ്.
തീവണ്ടിപ്പാളത്തിന് ചുവട്ടിലായി പച്ചക്കറി കൃഷി തോട്ടം.എലിയെയും പന്നിയേയും ഓടിക്കാൻ ഇടയ്ക്കിടയ്ക്ക് ശബ്ദം ഉണ്ടാക്കാൻ പാത്രത്തിൽ കാറ്റത്തു വന്ന് തട്ടുന്ന കല്ല്, കല്ല് പാത്രത്തിൽ തട്ടുന്ന ശബ്ദം കേട്ടാൽ പന്നിയും എലിയും അടുക്കില്ല. അല്ലെങ്കിൽ എല്ലാം കുത്തി നശിപ്പിക്കും.
തീവണ്ടിപ്പാളത്തിനു ഇരുവശങ്ങളിലുമായി പച്ച വിരിച്ച പാടങ്ങളായിരുന്നു കുറച്ചു ദിവസം മുമ്പ് വരെ. കൊയ്ത്തു കഴിഞ്ഞ് സ്വർണ്ണ നിറമുള്ള വൈക്കോലുകൾ ഉരുളുകളായി പാടത്ത് അവിടവിടെ ഇരിക്കുന്നുണ്ട്.
മൈലുകൾ കൂട്ടമായി തീവണ്ടിപ്പാളത്തിനരികിലൂടെയും പാടത്തു കൂടിയും നടന്ന് എന്തൊക്കെയോ തിന്നുന്നുണ്ട്.
തീവണ്ടിപ്പാളം കുറുകെ ഇറങ്ങി നടന്നു.അമ്പത് മീറ്റർ നടന്നാൽ കാണാം ഇവിടമാണ് അധ്യാത്മവിദ്യാലയം എന്നറിയപ്പെടുന്ന പാവപ്പെട്ടവനും പണക്കാരനും പണ്ഡിതനും പാമരനും എന്നു വേണ്ട സകലമാന ആളുകളും അവസാനം വന്ന് വിശ്രമിക്കുന്ന ആറടിമണ്ണ്.ശ്മശാനം.
അതിന്റടുത്ത് കൂടി നടന്നു പോകുമ്പോൾ എന്താണ് ശ്മശാന മൂകത എന്ന് മനസി ലാകും. അതിലേക്ക് നോക്കുമ്പോൾ ഒരു നെടുവീർപ്പ് ഉതിരും.
" ഈ ഭൂമി ഒരു ശ്മശാനമാണ്, നൂറ്റാണ്ടുകളായി ചത്ത് മണ്ണടിഞ്ഞവരുടെ മേൽ നമ്മൾ വസിക്കുന്നു". എന്ന് എസ്.കെ.പൊറ്റക്കാട് എഴുതിയത് ഓർമ്മ വന്നു.
പിന്നെയും കുറച്ചു ദൂരം ഇറങ്ങി നടന്നാൽ നിള കാര്യമായ വെള്ളമൊന്നുമില്ലാതെ ഒഴുകുന്നത് കാണാം. അവിടവിടെ വലിയ പാറക്കല്ലുകൾ കാണാം.അതിൽ ചവിട്ടി വെള്ളമുള്ള സ്ഥലത്ത് ഇറങ്ങി കയ്യിൽ വെള്ളം കോരി എടുത്തു.വെള്ളാരംകല്ലുകൾ പെറുക്കി എടുത്തു. മനോഹരം. പ്രകൃതിയുടെ ഓരോ വികൃതികൾ.
നിളയിൽ അവിടവിടെയായി കുട്ടികൾ കുളിക്കുന്നുണ്ട്. അവർ കുളിക്കുന്ന സ്ഥലത്തിന് മറയൊരുക്കി നീളമുള്ള പുല്ലുകൾ ഉയർന്നു നിൽക്കുന്നു.
അവർ കുളിക്കുന്നത് ഞങ്ങൾ ശ്രദ്ധിക്കുന്നേയില്ല. എന്നാലും അവര് വിളിച്ച് പറഞ്ഞു. വഴുക്കലുള്ള പാറയാണ് ഇറങ്ങുമ്പോൾ സൂക്ഷിക്കണം.
'സൂക്ഷിച്ച് ഇറങ്ങാട്ടോ " എന്ന് മറുപടിപറഞ്ഞു.
" അതു മതി" അവർ പറഞ്ഞു.
കുട്ടികൾ വെള്ളത്തിൽ അർമാദിച്ച് കുളിക്കുന്നുണ്ട്.
നിരനിരയായി നിൽക്കുന്നതെങ്ങുകളുടേയും ഇല്ലിപ്പടർപ്പുകളുടേയും ഇടയിലൂടെ സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിലേക്ക് താഴാൻ ഒരുമ്പെട്ട് കൊണ്ട് സ്വർണ്ണരശ്മികൾ വാരി വിതറി പോകുമ്പോൾ നിളയിലെ വെള്ളവും മണൽ തരിക ളുംവെള്ളാരങ്കല്ലുകളും സ്വർണ്ണവർണ്ണം വാരി തേച്ച പോലെ തിളങ്ങുന്നതായി തോന്നി.
നിളയിൽനിന്ന് പെറുക്കിയെടുത്ത വെള്ളാരങ്കല്ലുകളുമായി തിരിച്ച് നടന്ന് ശ്മശാന മൂകമായ ശ്മശാനത്തിന്റെ അരികിലൂടെ കാറ്റ ത്താടുന്ന നീണ്ട പുല്ലുകളും കടന്ന് തീവണ്ടിപ്പാളത്തിനടുത്തെത്തി.
നല്ല കാറ്റ് അടിക്കുന്നുണ്ടായിരുന്നു. ശുദ്ധവായു ആവോളം ശ്വസിച്ച് കൊണ്ട് കുറച്ചു നേരം നിന്നു.റോഡിലെത്തിയാൽ വാഹനങ്ങളിൽ നിന്ന് കറുത്ത് കുമ കുമാ ബഹിർഗമിക്കുന്ന പുക കണ്ടാൽ മൂക്ക് പൊത്തും.പുക സർട്ടിഫിക്കറ്റൊക്കെ കൊടുത്ത വാഹനങ്ങളാണ് താനും!!!
ഇളം കാറ്റു തഴുകുമ്പോൾ ആരായാലും അതിനെതിരിച്ച് പുൽകി പോകും. ആവോളം ശുദ്ധവായു വലിച്ചു കയറ്റും. കാശ് കൊടുക്കാതെ ശുദ്ധവായു കിട്ടണ ചില സ്ഥലങ്ങളാണ് ഇതൊക്കെ.
ഇത്തരം സ്ഥലം കണ്ടാൽ അവിടെ കുറച്ച് സ്ഥലം വാങ്ങി വീടുവയ്ക്കാൻ തോന്നിപ്പോകും.ഓരോരോ മോഹങ്ങളേ!!!
ആരോ തീവണ്ടിപ്പാളത്തിലൂടെ നടന്നു വരുന്നുണ്ട്. ശ്രദ്ധിച്ച് നോക്കി.പുരുഷനോ സ്ത്രീയോ?
സത്രീയാണ്.
ഇവരെന്താണ് തനിയേ ഈസായം സന്ധ്യ യിൽ?
നൈറ്റിയാണ് വേഷം. അവർ നമ്രശിരസ്ക്കയായി തീവണ്ടിപ്പാളത്തിന്റെ ഓരം ചേർന്ന് നടന്നു പോയി. കടന്നതും അവർ വീണ്ടും പാളത്തിന് നടുവിലൂടെയായി യാത്ര.
പെട്ടെന്ന് ദൂരെ നിന്ന് ഒരു തീവണ്ടിയുടെ മുൻഭാഗം കാണാം. അത് അടുത്തടുത്ത് വരികയാണ്. ആ സ്ത്രീ തീവണ്ടി വരുന്ന പാളത്തിലൂടെ തന്നെയാണ് നടക്കുന്നതും.
മരിക്കാൻ മോഹവുമായി ഇറങ്ങിയതാണോ? തീവണ്ടി ഹോൺ നീട്ടിയടിക്കുന്നുണ്ടായിരുന്നു.
ഞാൻ പാളത്തിന്റെ അരികിലൂടെ ഓടി, തീവണ്ടി അടുത്തുവന്നു കൊണ്ടിരിക്കുകയാണ്. ഓടി ആ സ്ത്രീയുടെ അടുത്തെത്തി.
"പാളത്തിൽ നിന്ന് മാറൂ ,വണ്ടി വരുന്നു" ഉറക്കെ പറഞ്ഞു.
" മാറെടീ ...... " അലറി.
എന്നിട്ടും കുനിഞ്ഞ് പൊട്ടിയെപ്പോലെ അവർ നടന്നു.
പൊട്ടിയാണോ?
ഒന്നും ചിന്തിക്കാൻ സമയമില്ല. തീവണ്ടിയുടെ ഹോൺ ശബ്ദം അടുത്തടുത്തായി വന്ന് മുഴങ്ങുകയാണ്.പിന്നെ ഒന്നും ആലോചിച്ചില്ല.
അവരെ വട്ടം പിടിച്ച് പാളത്തിന് വെളിയിലാക്കി.പണ്ടേതോ സിനിമയിൽ കണ്ട പോലെ....
തീവണ്ടി പാഞ്ഞു പോയി, ഡ്രൈവർ സന്തോഷസൂചകമായി തിരിഞ്ഞു നോക്കി നിന്ന് കൈ വീ ശി.
എന്തായിരിക്കും അവരുടെ ഇതിന്റെ അനന്തര പ്രതികരണം എന്ന് ഞാൻ അപ്പോൾ ആലോചിച്ചിരുന്നേയില്ല.
അവർ ഒന്നും മിണ്ടാതെ ഇരുന്നു.
" നീ എന്താണീ കാണിച്ചത്? " ഞാൻ ചോദിച്ചു.
അവർ മെല്ലെ മൗനം വെടിഞ്ഞു.
" ഞാൻ മരിക്കാൻ തന്നെ തീരുമാനിച്ചാണ് നടന്നത്‌. നിങ്ങൾ എന്നെ അതിൽ നിന്ന് രക്ഷപ്പെടുത്തി".
പേര്?
" മീര "
" വീടെവിടെ?"
"ഇവിടുന്ന് കുറച്ചു ദൂരമേയുള്ളൂ ".
" മീര എന്തിനാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്?''
"എന്തിനാ ജീവിക്കണതെന്ന് തോന്നി. അത്ര തന്നെ "
"അതെന്താ?"
"ആർക്കും വേണ്ടാത്ത ഒരു ജീവിതമാണ് എന്റേത് "
" അങ്ങനെ തോന്നാൻ?"
"ഭർത്താവ് ജോലി കഴിഞ്ഞു വന്നാൽ കള്ളും കുടിച്ച് ചീത്ത പറയും. ഇന്നും ചീത്ത വിളി കേട്ടു, കള്ളുകുടിച്ച് ലക്കുകെട്ടാൽ എന്തു ചെയ്യും?"വിഷമം കൊണ്ട് ഇറങ്ങി പോന്നു.മരിക്കണം എന്ന് തോന്നി. തീവണ്ടിപ്പാളത്തിലൂടെ നടന്നു " അവർ പറഞ്ഞു.
"വേറെ ആരൊക്കെയുണ്ട് വീട്ടിൽ?"
"ഒരു മകളുണ്ട്. 7 വയസ്സായി"
"എന്നിട്ടാണോ മീര ഈ വിഡ്ഢിത്തരം കാണിക്കുന്നത്?".
"എന്നാലെങ്കിലും അയാൾ പഠിക്കട്ടെ "
" അതിന് ഇതാണോ മാർഗം?മ കൾക്ക് അമ്മ പോകും അത്ര തന്നെ "
"എന്റെ വിഷമങ്ങൾ പറയാൻ ആരുമില്ല, അച്ഛനും അമ്മയും നേരത്തെ മരിച്ചു " മീര പറഞ്ഞു.
" അതു കൊണ്ട്?".
"എനിക്ക് ജീവിതം മടുത്തു എന്ന് തോന്നി "
"അങ്ങനെ തോന്നരുത്. നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കണം. ഭർത്താവിനോട് കള്ളുകുടിക്കരുതെന്ന് സ്നേഹത്തിൽ പറഞ്ഞ് മനസിലാക്കുക. നിങ്ങളെ ആശ്വസിപ്പിക്കാൻ നിങ്ങൾക്കേ കഴിയൂ. പരിഹരിക്കാൻ പറ്റാത്ത ഒരു പ്രശ്നവും ലോകത്തില്ല. മീര ഇങ്ങനെ മരിക്കാൻ ഒരു മ്പെട്ടിറങ്ങിയാൽ കഷ്ടം തന്നെ "
അല്ല ഈ മൂവന്തി നേരത്ത് ഇവരോട് ഈ വേദമൊക്കെ ഓതാൻ ഞാൻ ആരാണ്? നേരത്തെ കണ്ടു പരിചയം പോലുമില്ലാത്ത ഒരു സ്ത്രീ.ആരുമല്ല എന്നറിയാം.
പലപ്പോഴും അപരിചിത സ്നേഹങ്ങൾ നമ്മളെ ആശ്വസിപ്പിക്കുകയും അ ണയ്ക്കുകയും ചെയ്യാറുണ്ടല്ലോ.
" ഇനി ഞാൻ ആത്മഹത്യയ്ക്ക് ശ്രമിക്കില്ല" മീര പറഞ്ഞു.
"വേഗം വീട്ടിൽ പോകൂ, എല്ലാം നല്ലതിനെന്ന് വിചാരിക്കൂ"
തീവണ്ടി പാളത്തിനടുത്തുള്ള വീതി കുറഞ്ഞറോഡിലൂടെ മീര അതിവേഗം നടന്നു നീങ്ങി.
ഒരു ജീവനെ രക്ഷിച്ച സംതൃപ്തിയിൽ വീട്ടിലേക്ക് നടന്നു. വന്നപ്പോഴുണ്ടായ വേഗം തിരിച്ചു നടക്കുമ്പോൾ ഉണ്ടായിരുന്നില്ല.
എന്താണ് ക്ഷണികമായ തോന്നലുകൾ ചില മനുഷ്യരെ കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത്.
അറിയില്ല.
ചില നല്ല ഇടപെടലുകൾ ഇത്തരം പ്രതിസന്ധിസമയങ്ങളിൽ പല വിലപ്പെട്ട ജീവനേയും രക്ഷിക്കും. കുടുംബ ബന്ധങ്ങ ളും സൗഹൃദങ്ങളും ഊഷ്മളമാവട്ടെ.
നല്ല വാക്കു കൾ കുളിർമഴയായി പെയ്യട്ടെ, വേദനിക്കുന്ന ഹൃദയത്തിന് അത് ആശ്വാസമാകുമെങ്കിൽ......................
എന്റെ കയ്യിലുണ്ടായിരുന്ന വെള്ളാരങ്കലുകൾ എവിടെയോ നഷ്ടപ്പെട്ടിരുന്നു.
- ശുഭം -
# മജു

Saturday, July 13, 2019

To be ,or not to be, that is the question.(കഥ)🐧

To be ,or not to be, that is the question.(കഥ)🐧
സ്ക്കൂൾ തുറക്കുന്നതിന്റെ തലേ ദിവസം കെ.എസ്‌.ആർ.ടിസി ബസിൽ യാത്ര ചെയ്യുമ്പോേൾ വെള്ള ഷർട്ടും വെള്ളമുണ്ടും കണ്ണട വെച്ച ,കൈയ്യിൽ ഒരു സ്യൂട്ട് കേസും പിന്നെ ഒരു ചെറിയ പ്ലാസ്റ്റിക്ക് കവറുമായി ഒരു മാന്യദ്ദേഹം വാടാ നാം കുറിശ്ശി എത്തിയപ്പോൾ ബസിൽ കയറി. ഇരിക്കാൻ സീറ്റില്ലാതിരുന്നതിനാൽ ഏറ്റവും പുറകിൽ സ്യൂട്ട് കേസും പ്ലാസ്റ്റിക്ക് കൊണ്ടുള്ള ചെറിയ കവർ സ്യൂട്ട് കേസിന്റേയും ബസിന്റെ പുറകുവശത്തെ ബോഡിയുടെയും മധ്യത്തിലായി വെച്ചു.ഓട്ടത്തിനിടയിൽ ഡ്രൈവർ ബ്രേക്കിൽ കാലമർത്തിയപ്പോർപ്ലാസ്റ്റിക്ക് കവറിൽ നിന്ന് മാങ്ങകൾ പുറത്തേക്ക് തെറിച്ചുവീണ് ഉരുണ്ട് പെരണ്ട് ഓടി നടന്നു. ആളുകൾ മാങ്ങകൾ ഓരോന്നായെടുത്ത് അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു." ജൈവ നാ ,പക്ഷേ കുറച്ചേ ഉള്ളൂ, അല്ലെങ്കിൽ ഓരോന്ന് തരാമായിരുന്നു " എന്ന് പറഞ്ഞ് വീണ്ടും കവർ സൂട്ട് കേസിനും വണ്ടിയുടെ പുറകിലെ ബോഡിയുടെയും നടുവിലായി വെച്ചു. അപ്പോഴാണ് കണ്ടക്ടർ വന്നത്. " ഒരു സ്ക്കൂൾ സ്‌റ്റോപ്പ് " കണ്ടക്ടർ പൈസ വാങ്ങി ടിക്കറ്റ് കൊടുത്തു." അവിടെയെത്തുമ്പോൾ ഒന്ന് പറയ ണേ" " പറയാം, അവിടെ നിർത്തില്ല, കുറച്ച് ഇപ്പുറത്തായി ഇറങ്ങി നടക്കാനുള്ള ദൂരമേയുള്ളൂ." കണ്ടക്ടർ പറഞ്ഞു.ബസ് ശീഘ്രം ഓടുകയാണ്. നാലോ അഞ്ചോ പേർ മാത്രമാണ് നിന്ന് യാത്ര ചെയ്യുന്നതായി ഉള്ളൂ. അപ്പോഴാണ് നമ്മുടെ കഥാനായകന്റെ പോക്കറ്റിലെ ഫോണിൽ നിന്ന് റിങ്ങ് ടോൺകേട്ടത്.( കഥാപ്രസംഗ മല്ല കെട്ടോ ) അദ്ദേഹം ഫോണെടുത്ത് സംസാരിച്ച് തുടങ്ങി. " പെരുന്നാൾ 5 ആം തീയതിയല്ലേ? അതിനെന്തിനാ 3 നും 4 നും അവധി കൊടുക്കുന്നത്? സർക്കാർ സ്ക്കൂളിനൊക്കെ ജൂൺ 3നും 4 നും അവധി കൊടുത്തിട്ടുണ്ട് എന്നുള്ളത് ശരി തന്നെ. അവര് 6 ആം തീയതി യെ തുറക്കുന്നുളളൂ, എന്നു വെച്ച് നമുക്ക്‌ 203 പ്രവർത്തി ദിവസം തികയ്ക്കണ്ടേ?'' "പിന്നെ മഴക്കാലം വന്നാൽ കാലവർഷക്കെടുതി അവധികൾ, ബന്ദ്, ഹർത്താൽ അവധികൾ വേറെ.ഇനി 3 നും 4 നും വന്നാൽ തന്നെ ക്ലാസ്സൊന്നും നടക്കില്ല.ക്ലാസ് തിരിക്കലും ടൈംടേബിൾ കൊടുക്കലുമല്ലേ നടക്കൂ, അല്ല ഞാൻ ചോദിക്കട്ടെ ഈ അവധി കൊടുത്താൽ ആർക്കാണ് സന്തോഷം, കുറെ അധ്യാപകർക്കും കുട്ടികൾക്കും, രക്ഷിതാക്കൾക്ക് വലിയ സന്തോഷമൊന്നും കാണില്ല. അതു കൊണ്ട് ജൂൺ 3നും 4 നും അവധി വേണ്ട ". എന്നും പറഞ്ഞ് അദ്ദേഹം ഫോൺ കട്ട് ചെയ്തു. സ്ക്കൂളിന്റെ ആരോ നടത്തിപ്പുകാരനാണെന്ന് സംസാരത്തിൽ നിന്ന്‌ മനസിലാക്കാം. അപ്പോൾ അദ്ദേഹത്തിന്റെ അടുത്തു നിന്ന യാത്രികൻ സംഭാഷണത്തിന്റെ തുടർച്ച ഏറ്റെടുത്തു. "നമ്മളൊക്കെ കാശുണ്ടായിട്ടാണോ ഇത്രയും രൂപ കൊടുത്ത് ഇത്തരം സ്കൂളുകളിൽ അയക്കുന്നത് " "അതെ അതെ " അദ്ദേഹം പറഞ്ഞു. അദ്ദേഹം വീണ്ടും തുടർന്നു, "മന്നം ജയന്തി ക്കെന്തിനാ അവധി? ആദിവസം മന്നത്തിനെക്കുറിച്ച് രണ്ട് വാക്കുപറഞ്ഞു കൊടുത്താൽ പോരേ.ശ്രീ നാരായന്ന ഗുരു ജയന്തി, ആവണി അവിട്ടം, അയങ്കാളി ജയന്തി ഇതിനൊക്കെ എന്തിനാ അവധി? ഈ മഹാൻമാരെക്കുറിച്ചൊക്കെകുട്ടികൾക്കറിയോ?പിന്നെ ശനി, ഞായർ ഒക്കെ അവധിയല്ലേ?ജയന്തി ദിവസത്തെ അവധിയെടുത്ത് കളഞ്ഞു അന്നത്തെ ദിവസം കുറച്ച് നേരം ആ മഹാൻമാരെക്കുറിച്ച് പറഞ്ഞു കൊടുത്താൽ പോരേ? സർക്കാരിന് എല്ലാവരേയും തൃപ്തിപ്പെടുത്തേണ്ടേ? ഓണത്തിനെന്തിനാപത്ത് ദിവസം അവധി? തിരുവോണത്തിന്റെ അന്ന് പോരേ അവധി? ക്രിസ്തുമസിനെന്തിനാപത്ത് ദിവസം അവധി? ക്രിസ്തുമസ് ദിവസം മാത്രം പോരെ അവധി?" അവരുടെ സംഭാഷണം ഇങ്ങനെ നീണ്ടു. സഹയാത്രികൻ പറഞ്ഞു: "പത്താം ക്ലാസ് കഴിഞ്ഞു വരുന്നവന്റെ കയ്യിൽ ഒരു മാതൃഭൂമി പത്രം കൊടുത്തിട്ട് വായിക്കാൻ പറഞ്ഞാൽ വായിക്കാനറിയുമോ?" "എവിടെ അറിയാൻ, ഒന്നും പഠിക്കാത്തവരേയും ജയിപ്പിച്ചു വിടുകയല്ലേ? പിന്നെ എങ്ങനെയാ വായിക്കുന്നത്?" അദ്ദേഹം പറഞ്ഞു.മദ്ധ്യവേനലവധി ഒരു ദിവസം മതിയെന്ന് അവരിരുവരും പറഞ്ഞില്ല. മദ്ധ്യവേനലവധിയെക്കുറിച്ച് സംസാരം ഒന്നും ഉണ്ടായില്ല. അല്ല അത് ഇപ്പൊ ആര് പറയണതാ കാര്യം? ആലോചിച്ചിരുന്ന് ഉറങ്ങിപ്പോയി. ജാതി തിരിച്ച്, മതം തിരിച്ച് സ്ക്കൂളുകളായി മാറി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അപ്പോൾ മനുഷ്യ ജാതി ഇല്ലാതായികൊണ്ടിരിക്കുകയാണോ? നാളെ നീ ആരുമായി കൊള്ളട്ടെ നല്ല മനുഷ്യനായാൽ മതിയെന്ന് പഠിച്ചതോ? കരീമും ഗോപിയും ചാക്കോച്ചനും ഒരുമിച്ചിരുന്ന് പഠിച്ചിരുന്ന കാലം മാറുകയാണോ?ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.

Monday, July 8, 2019

സത്യം പറഞ്ഞാൽ വിശ്വസിക്കുമോ? (കഥ)🐧

സത്യം പറഞ്ഞാൽ വിശ്വസിക്കുമോ? (കഥ)🐧

പത്ത് വർഷത്തിനു മേലെയായി അയാളെ ബസിൽ കാണുന്നു.കൈയ്യിൽ വെളുത്ത ചെറിയ കുപ്പിയിൽ പല്ലിമുട്ട പോലെ ഉരുണ്ട കുറെ ഗുളികകൾ. ഇടതു കൈയ്യിൽ കുറെയധികം ചെറിയ കുപ്പികളും വലതുകൈയ്യിലുള്ള ചെറിയ ഒരു കുപ്പി ഉയർത്തി കാണിച്ച് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ആളുകൾ കയറി ബസ് വിടാൻ അഞ്ചോ പത്തോ മിനിറ്റ് ബാക്കിയുള്ള ബസിന്റെ മുൻഭാഗത്തു നിന്ന് എല്ലാവരും കാണത്തക്കവിധത്തിൽ മനോഹരമായി സംസാരിച്ചു തുടങ്ങും ." വയറെ രി ച്ചിലുള്ളവർക്ക്, പുളിച്ചു തെകിട്ടലുള്ളവർക്ക്, നെഞ്ചെരിച്ചിൽ ഉള്ളവർക്ക്, ഗ്യസ്ട്ര ബിൾ ഉള്ളവർക്ക് ഒരു അയമോദക സത്ത് വായു ഗുളിക എടുത്ത് നാവിൽ ഇട്ട് അലിയിച്ചിറക്കുക. ഉടൻ മാറും. ഒരു കുപ്പി ക്ക് പത്ത് രൂ പ.ആവശ്യക്കാർക്ക് വാങ്ങിക്കാം". ഇത്രയും പറയുന്നത് വളരെ സ്ഫുടമായി അക്ഷരശുദ്ധിയോടെ നല്ല ശബ്ദത്തിലാണ്. അവശ്യക്കാർക്കൊക്കെ നാവിലിട്ട് അലിയിച്ചിറക്കാൻ ഒരെണ്ണം ഫ്രീ ആയി കൊടുക്കും. ഒരെണ്ണം കയ്യിൽ കിട്ടി. അയമോദകത്തിന്റെ ഗന്ധം ഉണ്ട്.അടുത്തിരുന്നയാൾ പറഞ്ഞു .
"ഇതിലൊക്കെ എവിടുന്നാ ഇത്രയും അയമോദകം ചേർക്കുക. അയമോദകത്തിന്റെ തരിവല്ലതും കാണുമായിരിക്കും "
"എന്തായാലും ആളുകൾക്ക് നെഞ്ചെരിച്ചിലും പുളിച്ച് തികട്ടെലും മാറുന്നുണ്ടല്ലോ. ഇല്ലാതെ വാങ്ങുമോ? അദ്ദേഹം തന്നെ പറയുന്നുണ്ടല്ലോ അയമോദകത്തിന്റെ സത്താ ണ് ചേർത്തിരിക്കുന്നതെന്ന് ".
രണ്ടോ മൂന്നോ ആളു കൾ ഒരു ബസിൽ വാങ്ങും. മേടിക്കാത്തവരോടും സൗജന്യമായി സാമ്പിൾ കഴിച്ചവരോടും ഒരു പരിഭവവുമില്ലാതെ അദ്ദേഹം അടുത്ത ബസിൽ കയറി പ്രസംഗിക്കുന്നുണ്ടാവും.
ഇ ത്ര ഉച്ചാരണ ശുദ്ധിയോടെ സ്ഥുടതയോടെ സംസാരിക്കുന്ന ഈ മനുഷ്യൻ ആകാശവാണിയിലോ ദൂരദർശനിലോ വാർത്ത വായനക്കാരനാകാമായിരുന്നു എന്ന് തോന്നിപ്പോയി.

Saturday, July 6, 2019

ഒരു യമണ്ടൻമാർക്കറ്റിങ്ങ്🐧 (കഥ)

ഒരു യമണ്ടൻമാർക്കറ്റിങ്ങ്🐧 (കഥ)
ഇരുപത്തിരണ്ട് വയസ് തോന്നിക്കുന്ന ഒരു പയ്യനാണ് ഇന്ന് വൈകുന്നേരം വീട്ടിൽ വന്നത്. വെറുതെ വന്നതല്ല മാർക്കറ്റിങ്ങ് സാധനങ്ങളുമായി വന്നതാണ്. എന്തെങ്കിലും ഒന്നെടുക്കണം പറഞ്ഞ് ബാത്ത് റൂം ക്ലീനർ ,അലക്കു പൊടി, ആ വികൊള്ളണ പാത്രം, തേയില, വളച്ചാലും പൊട്ടാത്ത പ്ലെയിറ്റ് ഇവയൊക്കെ ഉണ്ടായിരുന്നു ." ഇടയ്ക്കിടയ്ക്ക് ഇത്തരം കുട്ടി കൾ ഇവിടെ വരാറുണ്ട്'' ,ഞാൻ പറഞ്ഞു. ഇങ്ങനെ ഓരോന്നെടുത്തു കാണിക്കും. എങ്ങനെയും എടുപ്പിക്കാൻ നോക്കും."
"അതേ അതാ ണ് ഞങ്ങളെ പഠിപ്പിക്കുന്നതും, കസ്റ്റമറെ കൊണ്ട് എങ്ങനെയെങ്കിലും എടുപ്പിക്കണം, എന്നാലേ മാർക്ക് കിട്ടുകയുള്ളൂ.മാർക്ക് കിട്ടിയാൽ മാനേജർ ആകും''.
"അങ്ങനെ ആരെങ്കിലും മാനേജർ ആയിട്ടുണ്ടോ? ഞാൻ ചോദിച്ചു.
" ഞങ്ങൾക്ക്‌ ട്രെയിനിംഗ് തന്ന ഒരു ചേട്ടൻ മനേജർ ആണിപ്പോൾ ''
അതിരിക്കട്ടെ പേര്? നാട്?"
"അനുരാഗ്, തലശ്ശേരി ''
നല്ല പേര് ,ഞാൻ പറഞ്ഞു.
" ഇങ്ങനെ വീടുകൾ കയറി ഇറങ്ങു മ്പോൾ ആളുകളുടെ പെരുമാറ്റമൊക്കെ എങ്ങിനെ?"
" കഴിഞ്ഞ ദിവസം ഇവിടുന്ന് രണ്ട് കിലോമീറ്റർ അപ്പുറത്തെ റോഡ് സൈഡിലുള്ള വീട്ടിൽ ഗെയിറ്റ് തുറന്ന് കയറിയ പ്പോൾ അയാൾ എന്നെ ചെകിട്ടത്ത് അടിച്ചു. ഞാനും ഒന്ന് കൊടുത്തു, (എന്ത് പ്രകോപനം ഉണ്ടായാലും ചിരിച്ചു കൊണ്ടു നിൽക്കണം എന്ന മാർക്കറ്റിങ്ങിന്റെ ബാലപാഠങ്ങൾ മറന്നു പോയതാവാം) അയാൾ പോലീസിനെ വിളിച്ചു. അവർ എന്നെ സ്റ്റേഷനിൽ കൊണ്ട് പോയി. ഞാൻ മാർക്കറ്റിങ്ങിന്റെ ഭാഗമായാണ് വീട്ടിൽ ചെന്നത്, അയാ ളാ ണ് എന്നെ ആദ്യം അടിച്ചത്.നിങ്ങൾ വേണമെങ്കിൽ എന്നെ ജയിലിൽ കൊണ്ടുപോയി ഇട്ടോളൂ, എനിക്ക് എവിടെയായാലും മൂന്ന് നേരം ഭക്ഷണം കിട്ടണം" അനുരാഗ് പറഞ്ഞു നിർത്തി.
"എന്നിട്ട്? ഞാൻ ചോദിച്ചു. അപ്പോഴേക്കും എന്നെ കമ്പനിക്കാർ വന്ന് ഇറക്കി കൊണ്ടു പോന്നു.
" ആട്ടെ, നാട്ടിലാരൊക്കെ ഉണ്ട്?
" ഞാനും അമ്മയും''
അച്ഛൻ?
അച്ഛൻ വേറെ പെണ്ണിനെ കെട്ടി അവരുടെ കൂടെയാണ് "
അതെന്താ രണ്ടാമത് കെട്ടിയത്?
" രണ്ടാമത് കെട്ടിയത് എന്റെ അമ്മയെയാണ്" പിന്നെ ഞാനൊന്നും ചോദിച്ചില്ല.
" സൗണ്ട് എൻ ജീനിയറിങ്ങ് കോഴ്സ് പാസായിട്ടുണ്ട്.തലശ്ശേരിയിൽ ഒരു പരിപാടി നടക്കുന്നതിനി ടയിൽ ജനറേറ്ററിൽ നിന്ന് ഷോക്ക് അടിച്ചു.കോഴിക്കോട് മിംമ്സിൽ അഡ്മിറ്റാക്കി. രണ്ടു ലക്ഷം രൂപ വേണ്ടി വന്നു. ഒന്നര ലക്ഷം പരിപാടിയുടെ സംഘാടകർ കൊടുത്തു. അമ്പതിനായിരം എനിക്ക് ചിലവായി. കുറച്ചു കാലം കണ്ടക്ടർ ആയി പോയി. പിന്നെ ഒരു ഓട്ടോ വാങ്ങി.ഓട്ടോയിൽ മോഡിഫിക്കേഷൻ നടത്തിയപ്പോൾ ആർ.ടി.ഒ പിടിച്ചെടുത്തു. ഇനി ഇരുപതിനായിരം രൂപ കൊടുത്താലേ ഓട്ടോ വിട്ടുകിട്ടൂ.. " വീട്ടിൽ അമ്മയുടെ കാര്യങ്ങൾ നോക്കണം"അനുരാഗ് പറഞ്ഞു. നമ്മൾ കാണുന്ന ഓരോ ജീവിതത്തിനും എന്തെല്ലാം പറയാനുണ്ടാവും. അത് മുഴുവൻ പറഞ്ഞാൽ ചിലപ്പോൾ ഈ ഭൂമി തന്നെ ചാമ്പലായി പോകും. അത്രയ്ക്ക് വേദന ഓരോ ഹൃദയത്തിലും കാണും.
" വാട്ട്സ് ആപ്പിലൊക്കെ ഒരു മെസേജ് കാണാറുണ്ട്, കുട്ടികളെ തട്ടികൊണ്ട് പോകുന്ന വരുണ്ട്.അതുകൊണ്ടാണ് പലരും വീട്ടിൽ കയറി ചെല്ലു മ്പോൾ ക്ഷുഭിതരാകുന്നത് ' എന്റെ കുട്ടീ സൂക്ഷിച്ച് പോകുക. സാർ പറഞ്ഞത് നന്നായി എന്നു പറഞ്ഞ് ബാഗും എടുത്ത് അനുരാഗ് നടന്നു നീങ്ങി. കാലം എന്താണ് തനിക്ക് വേണ്ടി കരുതിവച്ചിരിക്കുന്നതെന്നറിയാതെ.
ഇവരുടെ കയ്യിലുള്ള ഫോൺ ആരെയും വിളിക്കാൻ പറ്റില്ല. ഇവരുടെ ഫോൺ അവിടെ മേടിച്ചു വച്ചിട്ട് ഇങ്ങോട്ട് വിളിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു ഫോണും കൊടുത്താണ് ഈ കുട്ടികളെ മാർക്കറ്റിങ്ങിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാൻ വീടുകൾ കയറ്റി ഇറക്കുന്നത്. എന്ത് മാർക്കറ്റിങ്ങ് കമ്പനിയാണ് ആർക്കു ലാഭമുണ്ടാക്കാനാണ് വീടുതോറും കുട്ടികളെ കയറ്റി ഇറക്കുന്ന തെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഒരാളുടെ വീട്ടിൽ കയറിച്ചെല്ലുമ്പോ ൾ അവർ പല കാര്യങ്ങളിലായിരിക്കും.ഇങ്ങനെ വീടുകൾ കയറ്റി മാർക്കറ്റിങ്ങ് തന്ത്രം പഠിപ്പിക്കുന്നതാർക്കുവേണ്ടി? ഉത്തരം കിട്ടിയിട്ടില്ല ഇനിയും.

ആശയങ്ങൾ തമ്മിൽ ആണ് പോരാടെണ്ടത്

വിദ്യാർത്ഥികൾ രാഷ്ട്രീയം
പഠിക്കണം.ജനാധിപത്യസംവിധാനത്തിൽ
അത് അനിവാര്യമാണ്.അവകാശങ്ങൾ
നിഷേധിക്കുന്നുവെങ്കിൽ ചോദ്യം
ചെയ്യണം.വ്യവസ്ഥാപിതമാർഗത്തിൽ
പരിഹാരം തേടണം.നയപരമായ സമീപനം
എല്ലാ സംഘടനകളും
സ്വീകരിക്കണം.ആശയങ്ങൾ തമ്മിൽ ആണ്
പോരാടെണ്ടത്.വ്യക്തി ബന്ധങ്ങൾ തകരാൻ
ഇടവരരുത്. കലാലയങ്ങളെ
കലാപകലുഷിതമാക്കി വിദ്യാർത്ഥികളുടെ
ഭാവി തുലയ്ക്കുന്ന നിലപാടിൽ നിന്ന്
കലാലയരാഷ്ട്രീയം
മോചിതമാകണമെങ്കിൽ
നയപരമായസമീപനത്തിൽ ഊന്നിയ
കലാലയ രാഷ്ട്രീയപ്രവർത്തനം
വേണം.ഇന്നത്തെ വിദ്യാർത്ഥി
നേതാക്കൾക്ക് വിദ്യാലയങ്ങളിൽ
പഠിക്കുന്നുഎന്ന അവസ്ഥയും വേണം
രാഷ്ട്രീയപാർട്ടികളുടെ അണികളായി
പ്രവർത്തിക്കുകയും വേണം എന്ന രീതി
മാറേണ്ടതാണ്..കാക്കത്തൊള്ളായിരം
പാർട്ടികളുടെ പരീശലനകളരിയായി
വിദ്യാലയങ്ങൾ
അധഃപതീക്കരുത്.പുറമേനിന്ന് ആർക്കും
വന്ന് വിദ്യാർഥികളെ ഉപദ്രവിക്കാവുന്ന
സാഹചര്യവും ഈ കാക്കത്തൊള്ളായിരം
പാർട്ടികൾ മൂലം ഉണ്ടാകുന്നു .
. ""നാൻ പെറ്റ മകനെ
അഭിമന്യു ""എന്ന ഒരമ്മയുടെ വിലാപം
ഇപ്പോഴും മാറ്റൊലികൊള്ളുന്നു.
""വിദ്യാർഥികളുടെ പ്രഥമവും
പ്രധാനവുമായകർത്തവ്യം
രാജ്യസേവനത്തിനാവശ്യമായ ജ്‌ഞാനം
ആവോളം നേടലാണ്.'"--ഗാന്ധിജി.
പ്രബുദ്ധകേരളത്തിൽ ഇനി ഒരു
കലാലയത്തിലും ഒരു വിദ്യാർഥിക്കും
ഇതുപോലൊരു ദുർവിധി ഉണ്ടാവാൻ പാടില്ല.