പുറത്ത് മഴക്കാറ് ഉരുണ്ടു് ഉരുണ്ട് കിഴക്കോട്ട് കാറ്റടിച്ചു കൊണ്ടുപോകുന്നതുലാമാസ സന്ധ്യയിൽ എങ്ങുനിന്നോ കനത്ത മിന്നലുകൾക്കൊപ്പം വെട്ടുന്ന ശക്തമായ ഇടിമുഴക്കവും നോക്കി മരിയ മേരി കുര്യാക്കോസ് തന്റെ ബെഡ്‌റൂമിലെ ജനാലയ്ക്കരികിൽ കിഴക്കോട്ട് നോക്കിയിരുന്നു. മഴക്കാറ് അധികം കിഴക്കോട്ട് നീങ്ങുന്നതിനു മുമ്പ് കെട്ടി നിന്ന കദന ഭാരമെല്ലാം പെയ്തിറങ്ങി.
മരിയ മേരി കുര്യാക്കോസിന് മഴയും മിന്നലും കാണാം. ഇടിയുടേയും മഴയുടേയും ശബ്ദം കേൾക്കാൻ ഇന്ന് കഴിയില്ല. അതൊക്കെ കേൾക്കാൻ കഴിഞ്ഞിരുന്ന ആ പഴയ കാലഘട്ടത്തിലേക്ക് ഓർമ്മകൾ അനന്തമായി സഞ്ചരിച്ചു.
ഓരോ ദിവസവും പുലർന്ന് എണീക്കുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് ഭൂമിയിൽ ദൃശ്യമാകുന്നത്.ഇന്നലെ വരെ പൂത്തു നിന്ന ചില ചെടികളിലെ പൂക്കൾ കൊഴിഞ്ഞിരിക്കുന്നു. പൂക്കാൻ മടിച്ചു നിന്ന ചെടികളിൽ മൊട്ടുകൾ വിരിഞ്ഞ് വിടരാൻ വെമ്പി നിൽക്കുന്നു.തെങ്ങോല തുമ്പത്ത് ആറ്റ കിളിക്കൂട് തൂങ്ങിയാടുന്നു. ചിലതെങ്ങിന്റെ തലകൾ ഉണങ്ങി പോയി പൊത്തുകളിൽ തത്തകൾ മുട്ടയിട്ട് വിരിയിക്കുന്നു. പാടവരമ്പത്തെ കരിമ്പനകൾ മുറം പോലത്തെ ഓലകൾ വിടർത്തി ഭൂമിക്ക് കുട പിടിച്ചപോലെ.
വർഷങ്ങളോളം മരുഭൂമിയിൽ നേഴ്സായി ജോലി നോക്കിയ ഒരു സ്ത്രീരത്നമാണ് ആ ബെഡ് റൂമിലെ കട്ടിലിൽ ഇരുന്ന് മഴയെ നോക്കി ചിരിക്കുന്നത്. ശബ്ദം കേട്ടില്ലെങ്കിലും മഴയുടെ ഭംഗി മരിയയെ കോരിതരിപ്പിച്ചു.
എത്രയോ രാത്രികളിൽ തന്റെ വീടായ കാഞ്ഞിരപ്പള്ളിയിലെ തറവാട് വീട്ടിലെ കട്ടിലിൽ ഇടിയും മഴയും ഉള്ള രാത്രികളിൽ അതിന്റെ ശബ്ദം കേട്ട് നിദ്രയിലേക്ക് വീണുപോയ ദിവസങ്ങൾ എല്ലാം ഇന്നലെ പോലെ ഓർക്കുന്നു.
നേഴ്സിങ്ങ് പഠനത്തിന് പോയ ദിനങ്ങൾ. കളിയും ചിരിയും നിറഞ്ഞ പഠനകാലം. നേഴ്സിങ്ങ് കഴിഞ്ഞതും വിദേശത്തേക്ക് പറന്നു. മാലാഖയായി എത്രയോ രോഗികൾക്ക് ആശ്വാസവും സ്വാന്ത്വനവും പകർന്ന കൊടുത്തു.മാലാഖ കുട്ടി എന്നാണ് ആശുപത്രിയിലെ സഹപ്രവർത്തകരും വിളിച്ചി രുന്നത്.
നേഴ്സായി ജോലി നോക്കുന്നതിനിടെയാണ് വിദേശത്ത് തന്നെ ജോലി ചെയ്തിരുന്ന ജോർജ്കുട്ടിയെ വിവാഹം കഴിച്ചതും. അതിൽ ഒരു ആൺകുട്ടി ജനിച്ചു.
നാട്ടിൽ ഒരേക്കർ സ്ഥലം വാങ്ങിയതും വിദേശത്ത് നിന്ന് സമ്പാദിച്ചതുകൊണ്ടാണ്.
മകന് നാലു വയസു കഴിഞ്ഞപ്പോൾ ജോർജുകുട്ടിയും മകനും നാട്ടിലേക്ക് പോന്നു.
നാട്ടിൽ വാങ്ങിയ സ്ഥലത്ത് വീട് വയ്ക്കാനും മകനെ ബോർഡിങ്ങിൽ പഠിപ്പിക്കാനുമാണ് ജോർജുകുട്ടി നാട്ടിലെത്തിയത്.മകനെ ബോർഡിങ്ങിൽ ചേർത്തു.
വീടിന് കുറ്റിയടിച്ച് കയറു കെട്ടിയ സ്ഥലത്തിന് തൊട്ടു മാറി ചെറിയ ഒരു ഷെഡ് വച്ച് ജോർജുകുട്ടി അതിലായി താമസം.
വീടിന്റെ പണി പുരോഗമിച്ചു കൊണ്ടിരുന്നു.മരിയാ മേരി കുര്യാക്കോസ് മാസം മാസം അയക്കുന്ന പൈസ വീടുപണിക്കും മകന്റെ വിദ്യാഭ്യാസത്തിനും ജോർജുകുട്ടിക്ക് രണ്ട് നേരം വെള്ളമടിക്കാനും ഉപയോഗിച്ചു പോന്നു.
അങ്ങിനെ മുടങ്ങി മുടങ്ങി നടന്ന വീടുപണി ഒരു വിധം പൂർത്തിയായി. മരിയാ മേരി കുര്യാക്കോസ് ഒരു മാസത്തെ ലീവെടുത്ത് നാട്ടിലെത്തി.
നാട്ടുകാരേയും വീട്ടുകാരേയും ഗൃഹപ്രവേശത്തിന് ക്ഷണിച്ചു.ഗൃഹപ്രവേശം ഗംഭീരമായി നടന്നു. പള്ളിയിലെ വികാരി വന്ന് ചടങ്ങുകൾ നടത്തി.
ജോർജുകുട്ടിയും വെളുത്ത് മെലിഞ്ഞ് സുന്ദരിയായ മാലാഖ കുട്ടി മരിയ മേരികുര്യാക്കോസും കൂടി ഗൃഹപ്രവേശത്തിന് വന്ന അതിഥികളെ ക്ഷണിച്ചിരുത്തി. ഗംഭീരമായ സദ്യ തന്നെ ഒരുക്കിയിരുന്നു. ആട്, പോത്ത്, പന്നി, കരിമീൻ, ചെമ്മീൻ അങ്ങിനെ നോൺ വേണ്ടവർക്ക് നോണും വെജിറ്റേറിയൻ വേണ്ടവർക്ക് വെജിറ്റേറിയനും. നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും സദ്യയൊക്കെയുണ്ട് സമ്മാനവും കൊടുത്ത് ആശംസകളും നേർന്ന് മടങ്ങി.
വിദേശത്തേക്ക് മടങ്ങാൻ ഇനി പതിനഞ്ച് ദിവസത്തെ അവധി കൂടി മരിയക്ക് ബാക്കിയുണ്ട്. മകന്റെ സ്കൂളിൽ പോയി ടീച്ചർമാരെ കണ്ട് മകന്റെ പo ന പുരോഗതി അറിഞ്ഞു.
രാത്രി കുളിക്കുമ്പോഴാണ് വലത്തേ മുലയിൽ ചെറിയ ഒരു തടിപ്പ് മരിയ കണ്ടത്. ജോർജുകുട്ടിയെ തടിപ്പ് കാണിച്ചു കൊടുത്തു. കൊതുകുകടിച്ചതായിരിക്കാം എന്ന് പറഞ്ഞ് ജോർജുകുട്ടി ആശ്വസിപ്പിച്ചു.
രണ്ടു ദിവസം കഴിഞ്ഞിട്ടും തടിപ്പ് മാറിയില്ല. മരിയയും ജോർജുകുട്ടിയും കൂടി മെഡിക്കൽ കോളേജിൽ ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തി.
ഡോകടറുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു." ക്യാൻസറാണ് " "പേടിക്കാനൊന്നുമില്ല. ക്യാൻസറിന് ചികിൽസയുണ്ട്.കീമോതെറാപ്പി ചെയ്യണം, തടിപ്പുള്ള മുല റിമൂവ് ചെയ്യണം."
ഡോക്ടറുടെ വാക്കുകൾ അറിഞ്ഞ മരിയ പതറിയില്ല. കീമോതെറാപ്പിക്ക് അനുമതി നൽകി.
സാമ്പത്തിക ഞെരുക്കം കുടുംബത്തെ തളർത്തി. വീടിരിക്കുന്ന ഭാഗമല്ലാത്ത സ്ഥലത്തിന്റെ ഒരു ഭാഗം വിറ്റു.
ജോർജുകുട്ടി ദിവസം അഞ്ച് നേരം മദ്യസേവയിലായി.
മരിയാകുര്യാക്കോസിന്റെ നാൽപ്പതാമത്തെ വയസിൽ റേഡിയേഷന് വിധേയയായി. ഒരു മുല മുറിച്ചുമാറ്റി.റേഡിയേഷന്റെ പരിണതഫലമായിരുന്നു കേൾവി ശക്തിയുടെ നഷ്ടം. റേഡിയേഷൻ നടത്തിയ ക്യാൻസർ രോഗികളിൽ കേൾവി ശക്തി നഷ്ടമായിട്ടില്ല. ഇവിടെ മരിയ മേരികുര്യാക്കോസിന്റെ കാര്യത്തിൽ അതു സംഭവിച്ചു.
ഇന്ന് ഈ എൺപത്തി രണ്ടാമത്തെ വയസിൽ തന്റെ മുറിയിലെ കട്ടിലിൽ ഇരുന്ന് മരിയ പറയും: 'അത് ക്യാൻസറല്ലായിരുന്നു. ഡോക്ടർമാർക്ക് പരിശോധനയിൽ പിഴവ് പറ്റിയതായിരുന്നു. ഹൗസ് സർ ജൻമാരുടെ പിഴ വാണ് തന്റെ കേൾവി ശക്തിയും നഷ്ടമാക്കിയത്.മുലയിൽ മുത്ത് പോലെ എന്തോ ഒന്ന് മാത്രമായിരുന്നെന്നും നേഴ്സായ മരിയ മേരികുര്യാക്കോസ് തറപ്പിച്ചു പറയുമ്പോൾ എല്ലാത്തിനും ഒരു സെക്കന്റ് ഒപ്പീനിയൻ നല്ലതാണെന്ന് പറയാനേ മരിയ മേരികുര്യാക്കോസിനും ഇപ്പോൾ കഴിയുന്നുള്ളൂ.
മരിയ മേരികുര്യാക്കോസ് പതിയെ മയക്കത്തിലേക്ക് വീണു. പെയ്തൊഴിയുന്ന മഴയുടെ ശബ്ദം കേൾക്കാതെ.
- ശുഭം -
✍M@ju
No comments:
Post a Comment