Saturday, November 30, 2019

# വിദ്യാലയം പ്രതിഭകളോടൊപ്പം


കല, സാഹിത്യം, സംഗീതം, ശാസ്ത്രം, കായികം എന്നീ മേഖലകളിൽ തിളങ്ങിയിട്ടുള്ള നമ്മുടെ നാട്ടിലെ സ്ക്കൂളിനടുത്തുള്ള പ്രദേശങ്ങളിലെ ആളുകളെ ലിസ്റ്റ് ചെയ്യുകയും അവരുടെ വീട്ടിൽ അധ്യാപകർക്കൊപ്പം ചെന്ന് അഭിമുഖം നടത്തുകയും ആദരിക്കുകയും ചെയ്യാൻ നമ്മുടെ വിദ്യാഭ്യാസ മന്ത്രി പൊതു വിദ്യാലയത്തിലെ കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
അതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിലെ കുട്ടികൾ പ്രതിഭകളെ വീടുകളിൽ സന്ദർശിച്ച് അഭിമുഖം നടത്തുകയും ആദരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.ഈ നവംബർ 14 മുതൽ 28 വരെയാണ് ഗൃഹസന്ദർശനം.
വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്നാണ് പരിപാടിയുടെ പേര്.
പുതുതലമുറയ്ക്ക് നൽകാനുള്ള സന്ദേശങ്ങൾ ഏറ്റുവാങ്ങും.
ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്ക്കാരം നിലനിന്ന് പോരുന്നതിന് കല, സാഹിത്യം, സംഗീതം, ശാസ്ത്രം, സ്പോർട്ട് സ് മുതലായവ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്.

കലയേയും സാഹിത്യത്തേയും സംഗീതത്തേയുമൊക്കെ വളരെയധികം പ്രോത്സാഹിപ്പിച്ച ചക്രവർത്തിയാണ് അക്ബർ.
ഔറംഗസീബ് രാജ്യത്ത് സംഗീതം നിരോധിച്ച ചക്രവർത്തിയാണ്.
ഇങ്ങ് കേരളത്തിൽ സ്വാതി തിരുനാൾ സംഗീതത്തേയും കലകളേയും ഏറെ പ്രോത്സാഹിപ്പിച്ചു.
ഇപ്പോൾ ഇതാ കേരളത്തിലെ ഒരു വിദ്യാഭ്യാസ മന്ത്രി കേരളത്തിലെ കുട്ടികളോട് പറയുന്നു സ്കൂളിന് സമീപമുള്ള കലാകായിക ശാസ്ത്ര സംഗീത സാഹിത്യ പ്രതിഭകളെ അഭിമുഖം നടത്തി ആദരിച്ച് പഠന മികവിന് ഉപയോഗപ്പെടുത്താൻ.

വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടി ഡോക്യുമെ ന്റേഷൻ നടത്തി സംസ്ഥാന സർക്കാരിന് സമർപ്പിക്കും. ഇങ്ങനെ ഒരു പുതിയ സംരംഭം നമ്മുടെ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ വിദ്യാഭ്യാസ മന്ത്രിക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
#M@ju

പെയ്തൊഴിയാതെ (കഥ)


പുറത്ത് മഴക്കാറ് ഉരുണ്ടു് ഉരുണ്ട് കിഴക്കോട്ട് കാറ്റടിച്ചു കൊണ്ടുപോകുന്നതുലാമാസ സന്ധ്യയിൽ എങ്ങുനിന്നോ കനത്ത മിന്നലുകൾക്കൊപ്പം വെട്ടുന്ന ശക്തമായ ഇടിമുഴക്കവും നോക്കി മരിയ മേരി കുര്യാക്കോസ് തന്റെ ബെഡ്‌റൂമിലെ ജനാലയ്ക്കരികിൽ കിഴക്കോട്ട് നോക്കിയിരുന്നു. മഴക്കാറ് അധികം കിഴക്കോട്ട് നീങ്ങുന്നതിനു മുമ്പ് കെട്ടി നിന്ന കദന ഭാരമെല്ലാം പെയ്തിറങ്ങി.
മരിയ മേരി കുര്യാക്കോസിന് മഴയും മിന്നലും കാണാം. ഇടിയുടേയും മഴയുടേയും ശബ്ദം കേൾക്കാൻ ഇന്ന് കഴിയില്ല. അതൊക്കെ കേൾക്കാൻ കഴിഞ്ഞിരുന്ന ആ പഴയ കാലഘട്ടത്തിലേക്ക് ഓർമ്മകൾ അനന്തമായി സഞ്ചരിച്ചു.
ഓരോ ദിവസവും പുലർന്ന് എണീക്കുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് ഭൂമിയിൽ ദൃശ്യമാകുന്നത്.ഇന്നലെ വരെ പൂത്തു നിന്ന ചില ചെടികളിലെ പൂക്കൾ കൊഴിഞ്ഞിരിക്കുന്നു. പൂക്കാൻ മടിച്ചു നിന്ന ചെടികളിൽ മൊട്ടുകൾ വിരിഞ്ഞ് വിടരാൻ വെമ്പി നിൽക്കുന്നു.തെങ്ങോല തുമ്പത്ത് ആറ്റ കിളിക്കൂട് തൂങ്ങിയാടുന്നു. ചിലതെങ്ങിന്റെ തലകൾ ഉണങ്ങി പോയി പൊത്തുകളിൽ തത്തകൾ മുട്ടയിട്ട് വിരിയിക്കുന്നു. പാടവരമ്പത്തെ കരിമ്പനകൾ മുറം പോലത്തെ ഓലകൾ വിടർത്തി ഭൂമിക്ക് കുട പിടിച്ചപോലെ.
വർഷങ്ങളോളം മരുഭൂമിയിൽ നേഴ്സായി ജോലി നോക്കിയ ഒരു സ്ത്രീരത്നമാണ് ആ ബെഡ് റൂമിലെ കട്ടിലിൽ ഇരുന്ന് മഴയെ നോക്കി ചിരിക്കുന്നത്. ശബ്ദം കേട്ടില്ലെങ്കിലും മഴയുടെ ഭംഗി മരിയയെ കോരിതരിപ്പിച്ചു.
എത്രയോ രാത്രികളിൽ തന്റെ വീടായ കാഞ്ഞിരപ്പള്ളിയിലെ തറവാട് വീട്ടിലെ കട്ടിലിൽ ഇടിയും മഴയും ഉള്ള രാത്രികളിൽ അതിന്റെ ശബ്ദം കേട്ട് നിദ്രയിലേക്ക് വീണുപോയ ദിവസങ്ങൾ എല്ലാം ഇന്നലെ പോലെ ഓർക്കുന്നു.
നേഴ്സിങ്ങ് പഠനത്തിന് പോയ ദിനങ്ങൾ. കളിയും ചിരിയും നിറഞ്ഞ പഠനകാലം. നേഴ്സിങ്ങ് കഴിഞ്ഞതും വിദേശത്തേക്ക് പറന്നു. മാലാഖയായി എത്രയോ രോഗികൾക്ക് ആശ്വാസവും സ്വാന്ത്വനവും പകർന്ന കൊടുത്തു.മാലാഖ കുട്ടി എന്നാണ് ആശുപത്രിയിലെ സഹപ്രവർത്തകരും വിളിച്ചി രുന്നത്.
നേഴ്സായി ജോലി നോക്കുന്നതിനിടെയാണ് വിദേശത്ത് തന്നെ ജോലി ചെയ്തിരുന്ന ജോർജ്കുട്ടിയെ വിവാഹം കഴിച്ചതും. അതിൽ ഒരു ആൺകുട്ടി ജനിച്ചു.
നാട്ടിൽ ഒരേക്കർ സ്ഥലം വാങ്ങിയതും വിദേശത്ത് നിന്ന് സമ്പാദിച്ചതുകൊണ്ടാണ്.
മകന് നാലു വയസു കഴിഞ്ഞപ്പോൾ ജോർജുകുട്ടിയും മകനും നാട്ടിലേക്ക് പോന്നു.
നാട്ടിൽ വാങ്ങിയ സ്ഥലത്ത് വീട് വയ്ക്കാനും മകനെ ബോർഡിങ്ങിൽ പഠിപ്പിക്കാനുമാണ് ജോർജുകുട്ടി നാട്ടിലെത്തിയത്.മകനെ ബോർഡിങ്ങിൽ ചേർത്തു.
വീടിന് കുറ്റിയടിച്ച് കയറു കെട്ടിയ സ്ഥലത്തിന് തൊട്ടു മാറി ചെറിയ ഒരു ഷെഡ് വച്ച് ജോർജുകുട്ടി അതിലായി താമസം.
വീടിന്റെ പണി പുരോഗമിച്ചു കൊണ്ടിരുന്നു.മരിയാ മേരി കുര്യാക്കോസ് മാസം മാസം അയക്കുന്ന പൈസ വീടുപണിക്കും മകന്റെ വിദ്യാഭ്യാസത്തിനും ജോർജുകുട്ടിക്ക് രണ്ട് നേരം വെള്ളമടിക്കാനും ഉപയോഗിച്ചു പോന്നു.
അങ്ങിനെ മുടങ്ങി മുടങ്ങി നടന്ന വീടുപണി ഒരു വിധം പൂർത്തിയായി. മരിയാ മേരി കുര്യാക്കോസ് ഒരു മാസത്തെ ലീവെടുത്ത് നാട്ടിലെത്തി.
നാട്ടുകാരേയും വീട്ടുകാരേയും ഗൃഹപ്രവേശത്തിന് ക്ഷണിച്ചു.ഗൃഹപ്രവേശം ഗംഭീരമായി നടന്നു. പള്ളിയിലെ വികാരി വന്ന് ചടങ്ങുകൾ നടത്തി.
ജോർജുകുട്ടിയും വെളുത്ത് മെലിഞ്ഞ് സുന്ദരിയായ മാലാഖ കുട്ടി മരിയ മേരികുര്യാക്കോസും കൂടി ഗൃഹപ്രവേശത്തിന് വന്ന അതിഥികളെ ക്ഷണിച്ചിരുത്തി. ഗംഭീരമായ സദ്യ തന്നെ ഒരുക്കിയിരുന്നു. ആട്, പോത്ത്, പന്നി, കരിമീൻ, ചെമ്മീൻ അങ്ങിനെ നോൺ വേണ്ടവർക്ക് നോണും വെജിറ്റേറിയൻ വേണ്ടവർക്ക് വെജിറ്റേറിയനും. നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും സദ്യയൊക്കെയുണ്ട് സമ്മാനവും കൊടുത്ത് ആശംസകളും നേർന്ന് മടങ്ങി.
വിദേശത്തേക്ക് മടങ്ങാൻ ഇനി പതിനഞ്ച് ദിവസത്തെ അവധി കൂടി മരിയക്ക് ബാക്കിയുണ്ട്. മകന്റെ സ്കൂളിൽ പോയി ടീച്ചർമാരെ കണ്ട് മകന്റെ പo ന പുരോഗതി അറിഞ്ഞു.
രാത്രി കുളിക്കുമ്പോഴാണ് വലത്തേ മുലയിൽ ചെറിയ ഒരു തടിപ്പ് മരിയ കണ്ടത്. ജോർജുകുട്ടിയെ തടിപ്പ് കാണിച്ചു കൊടുത്തു. കൊതുകുകടിച്ചതായിരിക്കാം എന്ന് പറഞ്ഞ് ജോർജുകുട്ടി ആശ്വസിപ്പിച്ചു.
രണ്ടു ദിവസം കഴിഞ്ഞിട്ടും തടിപ്പ് മാറിയില്ല. മരിയയും ജോർജുകുട്ടിയും കൂടി മെഡിക്കൽ കോളേജിൽ ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തി.
ഡോകടറുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു." ക്യാൻസറാണ് " "പേടിക്കാനൊന്നുമില്ല. ക്യാൻസറിന് ചികിൽസയുണ്ട്.കീമോതെറാപ്പി ചെയ്യണം, തടിപ്പുള്ള മുല റിമൂവ് ചെയ്യണം."
ഡോക്ടറുടെ വാക്കുകൾ അറിഞ്ഞ മരിയ പതറിയില്ല. കീമോതെറാപ്പിക്ക് അനുമതി നൽകി.
സാമ്പത്തിക ഞെരുക്കം കുടുംബത്തെ തളർത്തി. വീടിരിക്കുന്ന ഭാഗമല്ലാത്ത സ്ഥലത്തിന്റെ ഒരു ഭാഗം വിറ്റു.
ജോർജുകുട്ടി ദിവസം അഞ്ച് നേരം മദ്യസേവയിലായി.
മരിയാകുര്യാക്കോസിന്റെ നാൽപ്പതാമത്തെ വയസിൽ റേഡിയേഷന് വിധേയയായി. ഒരു മുല മുറിച്ചുമാറ്റി.റേഡിയേഷന്റെ പരിണതഫലമായിരുന്നു കേൾവി ശക്തിയുടെ നഷ്ടം. റേഡിയേഷൻ നടത്തിയ ക്യാൻസർ രോഗികളിൽ കേൾവി ശക്തി നഷ്ടമായിട്ടില്ല. ഇവിടെ മരിയ മേരികുര്യാക്കോസിന്റെ കാര്യത്തിൽ അതു സംഭവിച്ചു.
ഇന്ന് ഈ എൺപത്തി രണ്ടാമത്തെ വയസിൽ തന്റെ മുറിയിലെ കട്ടിലിൽ ഇരുന്ന് മരിയ പറയും: 'അത് ക്യാൻസറല്ലായിരുന്നു. ഡോക്ടർമാർക്ക് പരിശോധനയിൽ പിഴവ് പറ്റിയതായിരുന്നു. ഹൗസ് സർ ജൻമാരുടെ പിഴ വാണ് തന്റെ കേൾവി ശക്തിയും നഷ്ടമാക്കിയത്.മുലയിൽ മുത്ത് പോലെ എന്തോ ഒന്ന് മാത്രമായിരുന്നെന്നും നേഴ്സായ മരിയ മേരികുര്യാക്കോസ് തറപ്പിച്ചു പറയുമ്പോൾ എല്ലാത്തിനും ഒരു സെക്കന്റ് ഒപ്പീനിയൻ നല്ലതാണെന്ന് പറയാനേ മരിയ മേരികുര്യാക്കോസിനും ഇപ്പോൾ കഴിയുന്നുള്ളൂ.
മരിയ മേരികുര്യാക്കോസ് പതിയെ മയക്കത്തിലേക്ക് വീണു. പെയ്തൊഴിയുന്ന മഴയുടെ ശബ്ദം കേൾക്കാതെ.
- ശുഭം -
M@ju

Sunday, November 24, 2019

# പുന്നക്കായ് മരങ്ങൾ പൂക്കുമ്പോൾ (കഥ)


വിൽസൻ പെരേരയുടെ ജനനം സാധാരണക്കാരിൽ സാധാരണമായ ഒരു കുടുംബത്തിൽ നിന്നായിരുന്നു.അടുത്തുള്ള ഗവൺമെന്റ് സ്കൂളിൽ ഒന്നാം ക്ലാസു മുതലാണ് പഠനം ആരംഭിച്ചത്.എൽ.കെ.ജി, യു.കെ.ജി പഠനമൊന്നും ഉണ്ടായിട്ടില്ല.
ചെറുപ്പത്തിലേ തന്നെ രാവിലെ എണീറ്റാൽ മുത്തശ്ശിയുടെ കയ്യും പിടിച്ച് അടുത്തുള്ള വിശാല മായ പറമ്പിൽ നിന്ന് പുന്നക്കായ് പെറുക്കി എടുക്കും. വാവലുകൾ ചപ്പിയിട്ട് കളഞ്ഞവയാണ് താഴെ വീണു കിടക്കുക.പുന്നച്ചോട്ടിലും മിക്കവാറും എല്ലാ തെങ്ങിൻ ചോട്ടിലും പുന്നക്കാ തൊലി പകുതി ചപ്പിയത്, മുഴുവൻ തൊലി തിന്നത് കാൽ ഭാഗം തൊലി തിന്നത് എന്ന രീതിയിൽ കിടക്കുന്നുണ്ടാവും.പിന്നെ മനുഷ്യർ കാണാത്ത സ്ഥലങ്ങളിലും പുന്നക്കായ് കിടക്കുന്നുണ്ടാവാം. അത് അടുത്ത തലമുറ ഉണ്ടാവാൻ ദൈവം പ്രത്യേകം സൂക്ഷിച്ചതാവാം. പുന്നക്കായ് പെറുക്കി എടുത്ത് ഒരു പൊട്ടക്കലത്തിൽ ഇട്ടു വയ്ക്കും.
പിന്നെ പിന്നെ രാവിലെ എണീറ്റാൽ വിൽസൻ തനിയേ ഒരു കൊതുമ്പ് എടുത്ത് അതിന്റെ അഗ്രത്തിൽ ഒരു കോല് കൊണ്ട് കുത്തി മുന്നോട്ട് തള്ളിയാണ് പുന്നക്കപെറുക്കാൻ പോകുന്നത്. കൊതുമ്പ് ,വള്ളമാണമെന്നാണ് വിൽ സന്റെ വിചാരം. ജോലി രസകരവുമായി. പൈസയും സമ്പാദിക്കാം.പുന്നക്കായ് മരങ്ങൾ പൂക്കുമ്പോൾ വിൽസൻ പെരേരയുടെ മനസും തളിർക്കും.
ദിവസവും പെറുക്കി കൂട്ടുന്ന പുന്നക്കായ് മാസത്തിൽ ഒരിക്കൽ വീടുകളിലൂടെ പുന്നക്കായ് ഉണ്ടാ പുന്നക്കായ് ഉണ്ടോ എന്ന് വിളിച്ചു ചോദിച്ചു വരുന്ന വറീത് മാപ്ലയ്ക്ക് വിൽക്കും.പുന്നയ്ക്ക എണ്ണിയെടുത്തിട്ടാണ് വറീത് മാപ്ല പൈസ കൊടുക്കുക. ആ ചില്ലറ പൈസകൾ ഉറുമ്പ് അരി മണികൾ കൂട്ടി വയ്ക്കുന്നതു പോലെയാണ് വിൽസൺ പെരേര കൂട്ടി വെച്ചത്.അത് നിക്ഷേപിക്കാനുള്ള കളിമണ്ണുകൊണ്ടുള്ള ഉ ണ്ടിക പാനി (കുടുക്ക ) മുത്തശ്ശി ചന്തയിൽ നിന്ന് വാങ്ങി കൊടുത്തിരുന്നു.
സമ്പാദ്യ ശീലം കുട്ടികളിൽ ചെറുപ്പം മുതലേ വളർത്താൻ അന്ന് രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിച്ചിരുന്നു. അനാവശ്യമായി ഒരു പൈസ പോലും ദുർവ്യയം ചെയ്യാൻ വിൽസൻ പെരേര പഠിച്ചില്ല. അതൊക്കെ ഒരു കാലമായിരുന്നു. ഇന്നത്തെ കുട്ടികളെ പോലെ പൈസ വീട്ടിൽ നിന്ന് കൊണ്ട് വന്ന് ദുർവ്യയം ചെയ്യുന്ന പരിപാടിയൊന്നും കുട്ടികളിൽ ഇല്ലായിരുന്നു.
സ്കൂൾ തുറക്കുന്ന സമയത്ത് നോട്ടുപുസ്തകങ്ങൾ വാങ്ങുന്നതിനോ അല്ലെങ്കിൽ സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്ന സമയങ്ങളിലോ ആണ് വിൽസൻ പെരേര ഉണ്ടിക പൊട്ടിക്കുന്നത്.
ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. ചെറുപ്പം മുതലേ തുടങ്ങിയ സമ്പാദ്യ ശീലം വിൽസൻ പെരേരയെന്ന പുന്നക്കായ് പെറുക്കിയെ എത്തിച്ചത് ലക്ഷങ്ങൾ ബിസിനസ് നടത്തുന്ന രണ്ട് സ്ഥാപനങ്ങളുടെ മുതലാളിയായാണു്.
പത്താം ക്ലാസ് വിജയിച്ചെങ്കിലും ഉപരിപഠനത്തിന് പോകാൻ വിൽസന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതി അനുവദിച്ചില്ല.
അങ്ങനെ ആക്രി പെറുക്കി കടയിൽ കൊടുക്കുന്ന ജോലി ആദ്യം നടത്തി.പിന്നെ സൈക്കിളിൽ വീടുകളിൽ നിന്നും പൊട്ടിയ പ്ലാസ്റ്റിക്ക് കളും പഴയ പേപ്പർ, നോട്ട് ബുക്ക്, പഴയ മാഗസിൻ ഇവ തൂക്കി നോക്കി വീട്ടുകാർക്ക് വില നൽകി .അതിൽ നിന്നുള്ള ലാഭം കൊണ്ടാണ് നഗരത്തിൽ നിന്ന് കുറച്ചു മാറി വലിയൊരു ആക്രി കച്ചവട സ്ഥാപനം വിൽസൻ ആരംഭിക്കുന്നത്.
നാട്ടിലെ വീടുകളിൽ നിന്ന് കൊണ്ടുവരുന്ന ആ ക്രികച്ചവടക്കാരിൽ നിന്ന് വിൽസൺ സാധനങ്ങൾ നേരിട്ട് എടുത്ത് പൈസ കൊടുക്കുന്നു. ഒരു ദിവസം ലക്ഷങ്ങളുടെ കച്ചവടം ഇന്ന് ഈ ആക്രി കടയിൽ നടക്കുന്നു. ഇത്തരം മറ്റൊരു കടയും കൂടി അടുത്ത നഗരത്തിലും വിൽ സൻ പെരേര തുറന്നു. അതാത് ദിവസം വരുന്ന ആ ക്രിസാധനങ്ങളെല്ലാം വലിയ തമിഴൻ ലോറിയിൽ കയറ്റി എത്തേണ്ടിടത്ത് എത്തിക്കുന്നു.വിൽസൻ പെരേരയുടെ സ്ഥാപനത്തിൽ പതിനഞ്ചോളം പേർ ജോലിക്കാരായും ഉണ്ട്.
ഏത് തൊഴിലും മാന്യമാണ് എന്നു വിശ്വസിക്കാനുള്ള മനസുറപ്പാണ് ആദ്യം വേണ്ടത്. മറ്റുള്ളവരെ പറ്റിക്കലും കക്കലും ആണ് തെറ്റ്.
സ്വന്തമായി ഏത് തൊഴിലും എടുത്ത് പതിയെ പതിയെ ഉയരങ്ങൾ കീഴടക്കാമെന്ന് ഈ മനുഷ്യൻ നമുക്ക് കാണിച്ചു തരികയാണ്.
ലക്ഷങ്ങളുടെ ബിസിനസ് നടക്കുമ്പോഴും അദ്ദേഹം വന്ന വഴി മറക്കുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞ് പഠനത്തിന് വഴി കാണാത്ത കുട്ടികളെ സഹായിക്കാൻ വിൽസൻ പെരേര മുൻകൈ എടുത്ത് അവർക്കുവേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നു. പത്താം ക്ലാസുവരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഗവൺമെന്റ് അനുവദിച്ചു നൽകിയതുകൊണ്ടാണ് അന്നത്തെ കാലത്ത് തനിക്ക് പത്താം ക്ലാസുവരെയെങ്കിലും പഠിക്കാൻ കഴിഞ്ഞതെന്ന് വിൽസൻ പെരേര പറയും.
പത്താം ക്ലാസ് കഴിഞ്ഞാൽ വിദ്യാഭ്യാസത്തിന് ചിലവു വരുന്നുണ്ട്. പുസ്തകം വാങ്ങൽ, ഫീസു കൊടുക്കൽ ഇതിനു കഴിവില്ലാത്തവർ ഇന്നും നമ്മുടെ നാട്ടിലുണ്ട്. അവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് തന്റെ സമ്പാദ്യത്തിന്റെ ഒരു വിഹിതം ഇന്ന് ഈ മനുഷ്യൻ ചെല വഴിക്കുന്നത്.
കുട്ടികളോട് നന്നായി പഠിക്കാനും സമ്പാദ്യ ശീലം വളർത്താനും ദുശീലങ്ങളിൽ നിന്ന് വിട്ടു നിൽക്കാനും ഏത് തൊഴിലിനേയും മാന്യമായി കരുതാനും കിട്ടിയ തൊഴിലിൽ ഇരുന്ന് പടിപടിയായി ഉയരാനും എളിമയും വിനയവും കാത്തു സൂക്ഷിക്കാനും നൻമയുള്ളവരാകാനും ആണ് വിൽസൻ പെരേര എന്ന മനുഷ്യന് പറയാനുള്ളത്.
- ശുഭം -
#M@ju

Thursday, November 21, 2019

ഒരു കല്ല്യാണം (കഥ)


ശക്തിധരൻ എന്നവൻ മരം വിവാഹിതനായ കഥയാണ് പറയാൻ പോകുന്നത്. അതിത്ര പറയാൻ എന്തുണ്ട് എന്ന് ചോദിച്ചേക്കാം.പ്രത്യേകിച്ചൊന്നുമില്ലെങ്കിലും നാട്ടുകാർക്കും കൂട്ടുകാർക്കും വേണ്ടി ഓടി നടന്നു ജീവിക്കുന്ന മനുഷ്യനാണ് ശക്തിധരൻ.ശക്തിധരന്റെ സുഹൃത്ത് ക്കളാണ് ശക്തിധരന്റെ ശക്തി.അവർ കഴിഞ്ഞിട്ടേ എന്തും ശക്തിധരനുള്ളൂ.
ശക്തിധരന് വയസ് 30 കഴിഞ്ഞു. ഒരേ ഒരു മകൻ പുരനിറഞ്ഞു നിൽക്കുന്നത് കണ്ടിട്ട് അമ്മയ്ക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.
" നിന്നെ ഒരു പെൺകുട്ടിയെ ഏൽപ്പിച്ചിട്ടു വേണം എനിക്ക് ഒരു കുഞ്ഞിക്കാല് കാണാൻ"

"അമ്മ ഒന്നുമിണ്ടാതിരിക്കണണ്ടോ?" കല്ല്യാണക്കാര്യം പറഞ്ഞാൽ ശക്തിധരന് കലികയറും.
ശക്തിധരൻ ക്യാപ്റ്റനായ റോയൽ ചലഞ്ചേഴ്സ് ക്ലബും മറു ദേശത്തെ കേരള ബ്ലാസ് റ്റേഴ്സ് ക്ലബും തമ്മിൽ ഇന്ന് പൊരിഞ്ഞ ഫുട്ബോൾ മൽസരമാണ് നടന്നത്. അതിൽ മിന്നുന്ന പ്രകടനമാണ് ശക്തിധരൻ കാഴ്ചവെച്ചത്.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ശക്തിധരൻ തന്റെ ടീമിനെ വിജയത്തിലെത്തിച്ചത്.
നാട്ടുകാരും കൂട്ടുകാരും റോയൽ ചലഞ്ചേഴ്സ് ക്ലബ് അംഗങ്ങൾക്ക് ഗംഭീര സ്വീകരണം നൽകി.ശക്തിധരൻ താരമായി തിളങ്ങി നിന്നു.
ആൾക്കൂട്ടത്തിനിടയിൽ നിന്ന് അറുത്തുമുറിച്ചിട്ടപ്ലാവിന്റെ വർണ്ണമുള്ള തുടുത്ത ചെഞ്ചുണ്ടിപ്പഴത്തിന്റെ ചുണ്ടുള്ള ഒരു പെൺകുട്ടി ശക്തിധരന് കൊടുത്തത് ഒരു റോസാപ്പൂവായിരുന്നു. തിരക്കിനിടയിൽ ഒന്നും ചോദിക്കാൻ പറ്റിയില്ലെങ്കിലും അവളുടെ ആദ്യ നോട്ടത്തിൽ തന്നെ ശക്തിധരൻ എന്നവൻ മരം ഉലഞ്ഞു.
സ്വീകരണം കഴിഞ്ഞു. വീട്ടിലെത്തിയിട്ടും ശക്തിധരന്റെ ചിന്ത പനിനീർപ്പൂ തന്ന പെൺകുട്ടിയിലായിരുന്നു. പ്രഥമാനുരാഗത്തിന്റെ ദർശനപുണ്യത്തിൽ അലിഞ്ഞ് ശക്തിധരൻ അന്ന് ഉറങ്ങി നേരം വെളുപ്പിച്ചു.
തനിക്ക് 8 വയസുള്ളപ്പോൾ അച്ഛൻ മരിച്ചതാണ്, പിന്നെ വളർത്തി വലുതാക്കിയത് അമ്മയാണ്. ഇനി എന്തായാലും വിവാഹം കഴിച്ചേക്കാം എന്ന തീരുമാനം പ്രണയ പരവശനായി കഴിഞ്ഞിരുന്ന ശക്തിധരൻ എടുത്തിരുന്നു.
കൂട്ടുകാരനെ വിളിച്ച് ചോദിച്ചപ്പോൾ വാഴേക്കാട്ടുള്ള ഒരു പുരാതന തറവാട്ടിലെ ഗേളി എന്ന പെൺകുട്ടിയാണ് ശക്തിധരന് റോസാപ്പൂ കൊടുത്തത്.
കൂട്ടുകാരനോട് അവളെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിക്കുന്നതായി ശക്തിധരൻ പറഞ്ഞു.
" ഒരു റോസാപ്പൂ തന്നപ്പോഴേ പ്രണയമായോ" കുട്ടുകാരൻ നജീം ചോദിച്ചു.
"വൺവേ യാണോ ടുവേ യാണോ എന്നറിയില്ല "
"എന്തായാലും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നറിയിക്കാം അല്ലേ?"നജിം ചോദിച്ചു.
" ഗേളിയുടേയും അവരുടെ വീട്ടുകാരുടേയും നിലപാട് അറിഞ്ഞു വരിക" ശക്തി ധരൻ പറഞ്ഞു.
" ഗേളിക്കും വീട്ടുകാർക്കും സമ്മതമാണത്രേ."
അങ്ങനെ പൂമരം തറവാട്ടിലെ വൻമരം ശക്തിധരനും വാഴേക്കാട്ട് തറവാട്ടിലെ ഗേളിയും തമ്മിലുള്ള വിവാഹം നിശ്ചയം നടന്നു.
വിവാഹവും ഗംഭീരമായി നടന്നു.
മാസങ്ങൾ പിന്നെയും കടന്നു പോയി.ഗേളി ഗർഭിണിയായി.
പ്രസവ ദിവസം പറഞ്ഞതിന് അഞ്ച് ദിവസം മുമ്പേ ഗേളിക്ക് പ്രസവവേദന തുടങ്ങി. ആശുപത്രിയിൽ എത്തിച്ചു.
ഗേളി ഒരു സാധാരണ പ്രസവത്തിലൂടെ ഒരു പെൺകുട്ടിക്ക് ജൻമം നൽകി. ശക്തിധരന്റെ കയ്യിലേക്ക് നഴ്സ് കുട്ടിയെ കൊടുത്തപ്പോൾ അയാൾ സന്തോഷിച്ചു.
" പൂർവ്വ ജൻമത്തിലെ അമ്മയാണ് പെൺകുട്ടിയായി പിറക്കുന്നത് " എന്ന് പറഞ്ഞ് കുട്ടിയെ അയാൾ അമ്മയുടെ കയ്യിൽ കൊടുത്തു.
അമ്മ കുട്ടിയെ ഗേളി യുടെ അടുത്ത് കിടത്തി.കരയാൻ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിൻമേൽ മകൾ അമ്മിഞ്ഞപാൽ മധുരം നുകരുന്നത് നോക്കി ശക്തിധരൻ മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു .
- ശുഭം -
#M@ju