Monday, September 5, 2022

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-49

 

അനുഭവങ്ങൾ പാളിച്ചകൾ,
സ്മരണകൾ-49
ഇന്ന് അദ്ധ്യാപക ദിനം (2020 സെപ്റ്റംബർ 5)
ഇന്ന് നമുക്ക് അറിവു പകർന്നു തന്ന വരെ ഒരു നിമിഷം മനസിൽ സ്മരിക്കാം. ഒരു നിമിഷമല്ല ഒരു ജൻമം സ്മരിക്കുന്ന അദ്ധ്യാപകർ എൻ്റെ ജീവിതത്തിലുണ്ട്. ആദ്യത്തെ അദ്ധ്യാപകരായ അച്ഛനും അമ്മയും പിന്നെ നേഴ്സറിയിൽ പഠിപ്പിച്ച സിസ് റ്റേഴ്സ് ആശാൻ കളരിയിൽ പഠിപ്പിച്ച ആശാൻ, പിന്നെ യുപി സ്ക്കൂളിലും ഹൈസ്ക്കൂളിലും കോളേജിലും അദ്ധ്യാപക വിദ്യാർത്ഥിയായിരുന്നപ്പോൾ പഠിപ്പിച്ച അദ്ധ്യാപകർ ഇവരെല്ലാം എൻ്റെ ജീവിതത്തെ സമ്പുഷ്ഠമാക്കിയവരാണ്.പിന്നെ രാഷ്ട്രവാണിയിൽ ഹിന്ദി പഠിപ്പിച്ച ശ്രീ.ദിനേശൻ സാർ, പത്താം ക്ലാസിൽ പ്രത്യേകമായി ഹിന്ദി പഠിപ്പിച്ച ശ്രീ.വിശ്വംഭരൻ സാർ, ചിത്രരചന പഠിപ്പിച്ച ശ്രീ. ചക്രപാണി സാർ, കണക്ക് പ്രത്യേകം പഠിപ്പിച്ച മണി സാർ, ഇംഗ്ലീഷ് പ്രത്യേകം പഠിപ്പിച്ച ശ്രീ.കരുണാകരൻ സാർ, യു.പി ക്ലാസുകളിൽ എന്നെ പ്രത്യേകമായി പഠിപ്പിച്ച എൻ്റെ സ്കൂൾ ടീച്ചർ ശ്രീമതി.രാധ ടീച്ചർ, കുറച്ചു കാലം കണക്ക് പറഞ്ഞു തന്ന സുനി അമ്മാവൻ, മഹാരാജാസിൽ പഠിക്കുമ്പോൾ റ്റ്യൂഷനു പോയിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോംപറ്റേറ്റീവ് സ്റ്റഡീസിലെ മഹാരാജാസ് കോളേജ് റിട്ടയർ പ്രിൻസിപ്പാൾ പ്രൊഫസർ.കെ.എക്സ് .ജോൺ സാർ, ശ്രീ.രാമസ്വാമി സാർ മുതലായവർ, ഡ്രൈവിംഗ് പഠിപ്പിച്ച ഗുരുനാഥൻ, ഉപകരണസംഗീതം പഠിപ്പിച്ച എൻ്റെ രണ്ട് ഗുരുനാഥൻമാർ ഇവരെയൊക്കെ ഓർക്കാതെന്തു ജീവിതം.ജീവിതത്തെ ധന്യമാക്കിയത് ഈ പറഞ്ഞവരൊക്കെയല്ലേ.
    പിന്നെ നമുക്ക് പാഠമായി വരുന്ന എത്രയെത്ര അനുഭവങ്ങൾ. അനുഭവങ്ങളേക്കാൾ വലിയൊരു ഗുരു വില്ല.
   ചിലപ്പോൾ നമുക്ക് പാoമാകുന്നത് ചെറിയ കുട്ടികളായിരിക്കും. അങ്ങനെയൊരു മാതൃകയാണ് ഫായിസ്.ചിലോൽത് റെഡിയാകും ചിലോൽത് റെഡിയാവില്ല ,എൻ്റെ ശരിയായില്ല, എന്നാലും ഞമ്മക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ് തോൽവിയെ വിജയമാക്കിയ ഫായിസ് എന്ന നാലാം ക്ലാസുകാരൻ.
     1962 മുതലാണ് അദ്ധ്യാപകനും ഫിലോസഫറും രാഷ്ട്രപതിയുമായിരുന്ന ഡോക്ടർ സർവ്വേപ്പിള്ളി രാധാകൃഷ്ണൻ്റെ ജൻമദിനമായ സെപ്റ്റംബർ 5 അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. ഡോ. എസ്.രാധാകൃഷ്ണനെ 16 തവണ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്തിട്ടുണ്ട്. 11 പ്രാവശ്യം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനും നോമിനേറ്റ് ചെയ്തു. ഭാരതരത്നം എന്ന പരമോന്നത ബഹുമതി കിട്ടി. ഇത്ര മഹാനായ ഒരു പണ്ഡിതൻ്റെ ജൻമദിനം അദ്ധ്യാപക ദിനമായല്ലാതെ പിന്നെ എന്തായിട്ട് ആചരിക്കാൻ.
   ഇന്നത്തെ ഈ അദ്ധ്യാപക ദിനത്തിൽ ഞാൻ സ്മരിക്കുന്നത് എട്ടാം ക്ലാസിൽ എന്നെ ഗണിതം പഠിപ്പിച്ച ശ്രീമതി.എലിസബത്ത് ടീച്ചറെയാണ്. ടീച്ചർ ഇടയ്ക്കിടയ്ക്ക് എൻ്റെ മനസിലേക്ക് കടന്ന് വരാറുണ്ട്.
         യു.പി സ്കൂളിൽ നിന്ന് അടുത്തുള്ള ഹൈസ്ക്കൂളിലേക്ക് ചേർന്ന ദിവസം ഇന്നലെ പോലെ ഞാൻ ഇന്നും ഓർമ്മിക്കുന്നു. എൻ്റെ അച്ഛൻ ആദ്യം ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.അതു കൊണ്ട് തന്നെ പലരേയും അച്ഛന് വ്യക്തിപരമായി അറിയാം.എട്ടാം ക്ലാസിൽ ചേർക്കാൻ കൊണ്ടുപോയ ദിവസം ആവർഷത്തെ ഫസ്റ്റ് അഡ്മിഷൻ എൻ്റെയായിരുന്നു. പഴയ സഹപ്രവർത്തകർ ചിലവ് ചെയ്യണമെന്നു പറഞ്ഞപ്പോൾ പൂവൻ പഴവും ചായയും അച്ഛൻ തൻ്റെ സഹപ്രവർത്തകർക്ക് വാങ്ങി കൊടുത്ത് ആവർഷത്തെ ആദ്യത്തെ അഡ്മിഷൻ ആഘോഷിച്ചു. പക്ഷേ ആ സന്തോഷം ഒരു വർഷക്കാലമേ നീണ്ടുനിന്നുള്ളൂ. ഒരു വർഷം കഴിഞ്ഞ പ്പോൾ ഞാൻ മറ്റൊരു സ്കൂളിലായി പഠിപ്പ്. ഇനി അതിൻ്റെ കാരണത്തിലേക്ക് കടക്കാം.
ഞാൻ എട്ടാം ക്ലാസ് "ഡി "ഡിവിഷനിലായിരുന്നു.എൻ്റെ അച്ഛൻ്റെ സഹപ്രവർത്തകരായ 3 പേരുടെ മക്കൾ Aഡിവിഷനിലും. ഞങ്ങൾ യു.പി ക്ലാസുവരെ ഒരുമിച്ച് പഠിച്ചവരും ഞങ്ങൾ തമ്മിൽ കുറച്ചൊക്കെ മൽസരബുദ്ധിപല കാര്യത്തിലും പ്രകടിപ്പിച്ചു പോന്നവരുമാണ്. അവർAഡിവിഷനിലായ സ്കൂൾ തുറന്ന ആദ്യ ദിവസം തന്നെ ഞാൻ അച്ഛനോട് വിവരം പറയുകയും എന്നെ Aഡിവിഷനിലേക്ക് മാറ്റണമെന്ന് സ്കൂളിൽ പറയണമെന്നും അച്ഛനോട് പറഞ്ഞു. പുത്രൻ്റെ ആഗ്രഹത്തിന് പിതാവ് എതിരുപറഞ്ഞില്ല. പിറ്റേ ദിവസം തന്നെ സ്കൂളിൽ വിവരം കൊടുത്തു. അപ്പോൾ കിട്ടിയ മറുപടി അടുത്ത കൊല്ലം മാറ്റാമെന്നും ഇനി എന്നെ മാറ്റിയാൽ മറ്റു കുട്ടികളും മാറണമെന്ന് പറയുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. എൻ്റെ ഒപ്പം പഠിച്ച എൻ്റെ സഹപാഠികളും Dഡി വിഷനിലും ഉണ്ടായിരുന്നു. A ഡി വിഷൻ പൊതു വേ പഠിപ്പിസ്റ്റ്കൾക്ക് സംവരണം ചെയ്തിരിക്കുന്നതാണെന്ന ഒരു അബദ്ധ ധാരണയുണ്ട്. അതു കൊണ്ടുമല്ല Aഡിവിഷനിലേക്ക് മാറണം എന്നു പറഞ്ഞത്. എൻ്റെ ബാല്യകാല സഹപാഠികൾക്കൊപ്പം എത്തണമെന്ന ഒരു ആഗ്രഹം കൊണ്ടാണ്, അതോടൊപ്പം എൻ്റെ ട്യൂഷൻ മേറ്റ്സും ആ ക്ലാസിൽ ഉണ്ടായിരുന്നതും കൊണ്ടാണ്.അങ്ങനെ ആഗ്രഹിച്ചതിൽ ഒരു തെറ്റുമില്ല.
      ഞാൻ എട്ടാം ക്ലാസിൽ എസ്.എഫ്.ഐ യുടെ സ്ഥാനാർത്ഥിയായി നിന്ന് വിജയിക്കുകയും ഡിവിഷൻമാറണമെന്നുള്ള കാര്യം മറക്കുകയും ചെയ്തു.
  ആ ഓണ പരീക്ഷയിൽ കണക്കിന് മുഴുവൻ മാർക്ക് മേടിച്ച എൻ്റെ പരീക്ഷ പേപ്പർ എന്നെ കണക്കു പഠിപ്പിച്ച എലിസബത്ത് ടീച്ചർ എല്ലാ ക്ലാസിലും അഭിമാനപുരസരം കാണിച്ചു കൊടുക്കുകയും ചെയ്തു.
അങ്ങനെ ആ വർഷം കടന്നു പോയി.
അടുത്ത വർഷം ജൂണിൽ Aഡിവിഷനിൽ എൻ്റെ സഹപാഠികൾക്കൊപ്പം ഇരുത്താമെന്ന് പറഞ്ഞ സ്കൂൾ അധികൃതർ ആവർഷവും അതിനു തയ്യാറായില്ല. ഞാൻ നേരത്തെ പറഞ്ഞല്ലോ ഞങ്ങൾ തമ്മിൽ പoനത്തിൻ്റെ കാര്യത്തിൽ പരസ്പരം മുന്നിലെത്തണം എന്ന് കരുതിയിരുന്നവരുമാണ്.
    ആ വർഷവും എന്നെ ഡിവിഷൻ മാറ്റാതിരുന്നതോടെ ഓണത്തിന് മുമ്പായി അച്ഛൻ ടി.സി. വാങ്ങി മറ്റൊരു സ്കൂളിൽ ചേർത്തു.
       പിൽക്കാലത്ത് ഞാൻ അദ്ധ്യാപകനായ സമയത്ത് ഇത്തരം ഒന്നു രണ്ട് അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്.ഏഴാം ക്ലാസിൽ പഠിപ്പിക്കുന്ന സമയം ഒരു കുട്ടി ഡിവിഷൻ മാറണമെന്ന് അഭിപ്രായപ്പെടുന്നു. ഒട്ടും താമസിച്ചില്ല ഹെഡ്മാസ്റ്ററോട് പറഞ്ഞ് അടുത്ത ക്ഷണം വേറെ ഡിവിഷനിലിരുത്തി.കൂട്ടുകാരുടെ അടുത്തിരിക്കണം എന്നൊരു കാരണമാണ് അന്ന് ആ കുട്ടി പറഞ്ഞത്. ഉടനെ തന്നെ ഞാൻ പഠിപ്പിക്കാത്തതു കൊണ്ടായിരിക്കുമോ എന്ന് ഏതെങ്കിലും സ്ക്കൂൾ അധികൃതർ ചിന്തിച്ചാൽ അത് തെറ്റാണ്. കുട്ടിയുടെ പേര് ആ വർഷം ആ ക്ലാസിലെ രജിസ്റ്ററിൽ കിടക്കും. പോയ ക്ലാസിലെ രജിസ്റ്ററിൽ പെൻസിൽ കൊണ്ട് പേരെഴുതി ഹാജർമാർക്ക് ചെയ്യും. ഇത്രയേയുള്ളൂ കാര്യം. ആ കുട്ടി രണ്ട് മാസം കഴിഞ്ഞപ്പോൾ തിരികെ ആദ്യ ക്ലാസിൽ പോകണമെന്ന് പറയുകയും അപ്പോൾ ഇങ്ങോട്ട് മാറ്റുകയും ചെയ്തു. അങ്ങനെ ഡിവിഷൻമാറണമെന്ന് പറയാനുള്ള റൈറ്റൊക്കെ ഒരു കുട്ടിക്ക് ഇല്ലേ? പിന്നെ ഒരു കുട്ടി ഒരു ഡിവിഷനിൽ നിന്ന് മാറിയാൽ മറ്റു കുട്ടികളൊക്കെ അവൻ്റെ പുറകെ പോകും എന്നുള്ളത് തെറ്റായ ധാരണയുമാണ്. ഏതെങ്കിലും പ്രത്യേക ഡിവിഷനിൽ പഠിച്ചാലേ പഠിത്തം വരൂ എന്നുള്ളതും തെറ്റ്.കുട്ടികൾക്ക് അവരുടേതായ താൽപ്പര്യങ്ങൾ ഉണ്ടാകും. അതാണ് ഈ മാറ്റം പറച്ചിലിന് കാരണം. എൻ്റെ കാര്യത്തിൽ എൻ്റെ രക്ഷിതാവ് ആവശ്യപ്പെട്ടിട്ടുപോലും അത് ചെയ്തില്ല. അന്ന് ആ വിഷയത്തിൽ ആരാണ് വിലങ്ങുതടിയായി നിന്നത് എന്ന് ഞാൻ ഇന്ന് ഓർത്തുപോവാറുണ്ട്.
    ഞാൻ അടുത്ത സ്കൂളിൽ ചെന്നപ്പോൾ തികച്ചും അപരിചിതരായ കുട്ടികൾ.B ഡിവിഷനിലാണ് ഞാൻ അവിടെ. എൻ്റെ അച്ഛൻ്റെ സുഹൃത്തിൻ്റെ മകനും ആ വർഷം ആദ്യം ഞാൻ പഠിച്ച സ്കൂളിൽ നിന്ന് ടി.സി വാങ്ങി ഞാൻ രണ്ടാമത് പഠിച്ച ഹൈസ്ക്കൂളിൽ എത്തിയിരുന്നു.എൻ്റെ വരവ് ആഗസ്റ്റ് മാസത്തിലും.പിന്നെ എല്ലാവരുമായി സൗഹൃദത്തിലാകാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല. ഞാൻ ക്ലാസിൽ ചെല്ലുന്ന ദിവസം സ്കൂൾ പാർലമെൻ്റ് ഇലക്ഷന് നോമിനേഷൻ കൊടുക്കേണ്ട ദിവസമാണ്. കെ.എസ്.യു പാനലിലുള്ള ഒരു കുട്ടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. എസ്.എഫ്.ഐ യുടെ സ്ഥാനാർത്ഥിയായ സന്തോഷ് പിൻതാങ്ങാൻ ആരുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു നോക്കുന്നു. എന്നിലെ എസ്.എഫ്.ഐ ക്കാരൻ ഉണർന്നു. സന്തോഷിനെ പിൻതാങ്ങുന്നതായി ഞാൻ പ്രഖ്യാപിച്ചു.ആ ക്ലാസിൽ മുഴുവൻ ഉള്ള കുട്ടികൾ കോൺഗ്രസുകാർ ആയിട്ടൊന്നുമല്ല അതിലൊന്നും അവർക്ക് താൽപ്പര്യമില്ലാതിരുന്നിട്ടായിരിക്കണം പിന്താങ്ങാതിരുന്നതെന്ന് ഞാൻ അനുമാനിക്കുന്നു.
        അങ്ങനെ ആ ക്ലാസിൽ പഠിക്കുമ്പോൾ എനിക്കെതിരേ വന്ന ചില ആരോപണങ്ങളാണ് ഇന്നും എന്നെ വേദനിപ്പിക്കുന്നത്. അതിൽ ഒന്ന് ഞാൻ ഉഴപ്പ നായിട്ട് പറഞ്ഞു വിട്ടതാണെന്നാണ്. രണ്ടാമത്തേത് ഞാൻ എലിസബത്ത് ടീച്ചറെ കളിയാക്കി എലി എന്ന് ബോർഡിൽ എഴുതി വച്ചു എന്നുമാണ്. ഞാൻ ഉഴപ്പനുമായിരുന്നില്ല, ടീച്ചറെ കുറിച്ച് ഒന്നും തന്നെ ബോർഡിൽ എഴുതിയിട്ടുമില്ല. എൻ്റെ അമ്മ വീടിനടുത്തുള്ള ടീച്ചർ വഴിയാണ്  ഉഴപ്പനാണെന്നുള്ള ആരോപണം ഉണ്ടെന്നൊക്കെ കേട്ടത്. പിന്നെ ചില സഹപാഠികളും അന്ന് ഒമ്പതാം ക്ലാസിൽ രണ്ടാമത്തെ സ്കൂളിലുണ്ടായിരുന്നവരുമാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.ഈ ആരോപണങ്ങൾക്കൊന്നും ഇന്നേ വരെ മറുപടി പറഞ്ഞിട്ടില്ല. ഒരു ചെവിയിൽ കൂടി കേട്ട് ഒരു ചെവിയിൽ കൂടി വിടും. ഇപ്പോൾ ഈ ആരോപണങ്ങൾക്ക് ഇങ്ങനെ ഒരു മറുപടി ആവശ്യമാണെന്ന് എൻ്റെ മനസാക്ഷി എന്നോട് പറയുന്നു.അതു കൊണ്ടാണ് വിസ്തരിച്ച് എഴുതിയത്.
    എൻ്റെ പ്രീയ അദ്ധ്യാപിക ശ്രീമതി.എലിസബത്ത് ടീച്ചർ പഠിപ്പിക്കാഞ്ഞിട്ടാണ് ഞാൻ പോന്നതെന്ന വാർത്തയ്ക്കും എലി എന്ന് ബോർഡിൽ എഴുതി എന്നുള്ള ഒരു ആരോപണം കേട്ട ഉടനെ ഒരു ഇൻലൻറിൽ ടീച്ചർക്ക് ഞാൻ ഒരു കത്തെഴുതി. ആരോപണങ്ങളൊക്കെ തെറ്റാണ് എന്നും എൻ്റെ ഭാഗത്ത് ഒരു തെറ്റും സംഭവിച്ചിട്ടില്ല എന്നും ടീച്ചറുടെ അനുഗ്രഹം ഉണ്ടാവണം എന്നും പറഞ്ഞായിരുന്നു എഴുതിയത്.
    അന്നും ഇന്നും സ്കൂളുകൾ തമ്മിൽ അനാരോഗ്യകരമായ മൽസരം നിലനിൽക്കുന്നുണ്ട്. അതിന് ഞാനെന്തിന് ആരോപണങ്ങളുടെ ഇരയാകണം. ചിന്തിച്ചു നോക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.
  പത്താം ക്ലാസിൽ 600ൽ 472 മാർക്ക് വാങ്ങി ഞാൻ എസ്.എസ്.എൽ.സി പാസായി. 300 ഓളം കുട്ടികൾ എസ്.എസ്.എൽ.സി എഴുതിയതിൽ ഹിന്ദിക്ക് ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ കുട്ടിക്കുള്ള എൻഡോവ്മെൻറും എനിക്ക് കിട്ടി.
     എൻ്റെ  എലിസബത്ത് ടീച്ചർ റിട്ടയർ ആയി. ടീച്ചർ എന്നെ നന്നായി പഠിപ്പിച്ചിട്ടുണ്ട്. പരിഗണിച്ചിട്ടുണ്ട്. ടീച്ചറോടുള്ള സ്നേഹവും ബഹുമാനവും ഹൃദയത്തിലാണ്.ഡിവിഷൻ മാറണമെന്ന് പറഞ്ഞതും  പിന്നീട് സ്കൂൾ മാറിയതും തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്.
       തെറ്റുകളല്ല പലപ്പോഴും തെറ്റിദ്ധാരണകൾ പലപ്പോഴും വില്ലനാകും. അതു കൊണ്ടു കൂടിയാണ് ഇങ്ങനെ ഒരു തുറന്നു പറച്ചിൽ.
    ഈ അദ്ധ്യാപക ദിനത്തിൽ ടീച്ചറെ ആദരവോടെ സ്മരിച്ചു കൊണ്ട്, അദ്ധ്യാപക ദിനത്തിൽ മാത്രമല്ല എന്നും ടീച്ചർ എൻ്റെ ഗുരു തന്നെയാണ്. ടീച്ചറുടെ പാദാരവിന്ദങ്ങളിൽ നമസ്ക്കരിച്ചു കൊണ്ട്,
ടീച്ചർക്ക് എൻ്റെ പ്രണാമം നേർന്നു കൊണ്ട് ഈ എഴുത്ത് ഇവിടെ നിർത്തട്ടെ.

                  (തുടരും)

✍️മജു , 5 സെപ്റ്റംബർ 2020,2:33 PM. (റീ പോസ്റ്റ് )

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

No comments:

Post a Comment