Monday, September 5, 2022

കുത്താം മ്പുള്ളി കൈത്തറി 🐧

 

കുത്താം മ്പുള്ളി കൈത്തറി    🐧

          കുത്താംമ്പുള്ളിനെയ്ത്തുകാരുടെ ഗ്രാമമാണ്.
വർഷങ്ങൾക്ക് മുൻപ് ഞാൻ അവിടെ പോയിട്ടുണ്ട്.
ജോലി സ്ഥലത്ത്ബെഡ്ഷീറ്റും കസവ് മുണ്ടുമൊക്കെ കൊണ്ടുവന്നിരുന്ന ശ്രീ.അച്ച്യുത സ്വാമി*(* യഥാർത്ഥ പേരല്ല ) കുത്താം മ്പുള്ളിക്കാരനാണ്.

തിരുവില്ല്വാമലയിൽ നിന്ന് 5 കിലോമീറ്റർ ഉള്ളിലേക്ക് പോയാൽ കുത്താംമ്പുള്ളി എന്ന മനോഹര ഗ്രാമത്തിൽ എത്താം.

ഒരു തടിമില്ല് കടന്ന് കുറച്ചു കൂടി പോയാൽ അച്ച്യുത സ്വാമിയുടെ വീട്ടിൽ എത്താം.
അന്ന് ഫോണില്ലാതി രു ന്നതു കൊണ്ട് സ്ഥലം അറിയാൻ ചില അടയാളങ്ങൾ അദ്ദേഹം പറഞ്ഞ് തന്നിരുന്നു.
തിരുവില്വാമലയിൽ നിന്ന് നടന്നാണ് കുത്താം മ്പുള്ളിയിലേക്ക് പോയത്.

മില്ല്കണ്ടു.
അച്ച്യുതസ്വാമിയുടെ വീട് ചോദിച്ചു.

ദാ കാണുന്ന താ ണെന്ന് ഒരു മനുഷ്യൻ സ്നേഹത്തോടെ പറഞ്ഞു തന്നു.

വീടിന്റെ ഉമ്മറത്ത് തറികൾ ചലിക്കുന്നുണ്ട്.

അതിന്റെ ശബ്ദത്തിന് ഒരു താളമുണ്ട്.

വസ്ത്രങ്ങൾക്ക് ഊടും പാവും നെയ്യുന്നത് കാണാൻ എന്തു ചന്തമാണ്.

അദ്ദേഹം എന്നെ വീട്ടിൽ കയറ്റി ഇരുത്തി.

ചായ കൊണ്ടുവരാൻ നിർദ്ദേശം കൊടുത്തു.

അന്ന് തറിയിൽ നെയ്ത കുറച്ച് തുണിത്തരങ്ങൾ വാങ്ങുകയുണ്ടായി.
പിന്നീട് എന്റെ കല്യാണ സമയത്തും അച്ച്യുത സ്വാമിയെ കണ്ട് കൈത്തറി വസ്ത്രങ്ങൾ വാങ്ങുകയുണ്ടായിട്ടുണ്ട്.

അതിനു ശേഷം കുത്താംമ്പുള്ളിയിൽ പോയിട്ടില്ല. അച്ച്യുത സ്വാമിയെ കാണാറുണ്ടായിരുന്നു പല സ്ഥലത്ത് വെച്ചും.
അദ്ദേഹം മരണപ്പെട്ടിട്ട് അഞ്ച് കൊല്ലം കഴിഞ്ഞിരിക്കുന്നു.
    
                കുത്താംമ്പുള്ളിയിൽ പോകണമെന്ന മോഹം കുറെക്കാലമായി ഉള്ളിൽ സൂക്ഷിക്കുന്നു. കഴിഞ്ഞ ദിവസം കുത്താംമ്പുള്ളിക്ക് പുറപ്പെട്ടു.

ചെമ്മൺപാതകളൊന്നും കാണാനില്ല. അടുത്തടുത്ത വീടുകളുടെ ഇടയിലൊക്കെ വലിയ മതിലുകൾ ഉയർന്നിരിക്കുന്നു.
നല്ല റോഡുകളും വലിയ വീടുകളും വലിയ വാഹനങ്ങളും മുട്ടി മുട്ടി വലിയ കടകളും നിരന്ന് കാണാം.
എ റ ണാകുളം ബ്രോഡ് വേഎത്തിയ പ്രതീതി, ആൾ തിരക്ക് അത്രയില്ല എന്നു മാത്രം.

ഒരു ചെറുപട്ടണമായി കുത്താംമ്പുള്ളിമാ റി യി രി ക്കുന്നു.
പെട്ടെന്ന് യന്ത്രം വന്നു. വില കുറവ്. ഈ ട്നിൽക്കും.ആർക്കും കൈ നെയ്ത്ത് വേണ്ടാതായി.
      നല്ല കസവ് പട്ട് സാരിയിൽ ചേർത്ത് നെയ്യാൻ അറിയുന്നവരാണിവർ. കൈ നെയ്ത്തിലൂടെ നെയ്യുന്ന ആകസവിൽ പണം പറന്ന് വരും.

അത്രയും കലാപരമായി നെയ്യാൻ അറിയുന്നവരാണ് കുത്താം മ്പുള്ളിക്കാർ.ഇന്ന് ആർക്കും കല വേണ്ട. ഇന്ന് അതെല്ലാം സ്വപ്നം മാത്രം. യന്ത്രം വന്നപ്പോൾ അതെല്ലാം പോയില്ലേ.

ആവശ്യക്കാർക്ക് കൈ നെയ്ത്തിലൂടെ വസ്ത്രം ഉണ്ടാക്കി കൊടുക്കുന്നുണ്ടാവണം. അച്ച്യുത സ്വാമിയുണ്ടായിരുന്നെങ്കിൽ എല്ലാം വിശദമായി ചോദിക്കാമായിരുന്നു.
ഒരു കടയിൽ കയറി എനിക്ക് വേണ്ട മുണ്ടുകളും സാരികളും വാങ്ങി.
  ഇപ്പോൾ പാലക്കാട് ജില്ലയിൽ കരി മ്പുഴ കൈത്തറിയുണ്ട്. കരിമ്പുഴ തെരുവ് എന്നറിയപ്പെടുന്നു.അവിടെ രണ്ട് കൊല്ലം മുമ്പ് പോയിരുന്നു.
പിന്നെ ചേന്ദമംഗലം കൈത്തറി, ചേന്ദമംഗലം മുണ്ട് പ്രശസ്തമാണ്. ബാലരാമപുരം കൈത്തറി എന്നൊക്കെ കേട്ടിട്ടില്ലേ.
മെഷീൻ മാറി നെയ്ത്തുകാരുടെ കയ്യിലൂടെ വരുന്ന കസവ് വസ്ത്രങ്ങൾ കൂടുതലായി നെയ്യാൻ ഇവരെ ഗവൺമെന്റ് പ്രോത്സാഹിപ്പിക്കേണ്ടതാണ്.

അവരുടെ കയ്യിലുടെ നെയ്ത് വരുന്ന വസ്ത്രം വില അൽപ്പം കൂടുമെങ്കിലും അത് ഒരു അന്തസ്സാണ്, ഒരു കലയാണ്.

ഇന്നും കൈത്തറിയിൽ ഒന്നാം സ്ഥാനം കുത്താം മ്പുള്ളിക്ക് മാത്രം സ്വന്തം. കുത്താംമ്പുള്ളി എന്ന മനോഹരഗ്രാമം, നെയ്ത്തുകാരുടെ ഗ്രാമം അതിശയിപ്പിക്കുന്ന ഗ്രാമം നിങ്ങളും സന്ദർശിക്കുക.
അതൊരു ഭാഗ്യമാണ്.

                      -     ശുഭം - (റീ പോസ്റ്റ് )

അനുഭവങ്ങൾ പാളിച്ചകൾ, സ്മരണകൾ-49

 

അനുഭവങ്ങൾ പാളിച്ചകൾ,
സ്മരണകൾ-49
ഇന്ന് അദ്ധ്യാപക ദിനം (2020 സെപ്റ്റംബർ 5)
ഇന്ന് നമുക്ക് അറിവു പകർന്നു തന്ന വരെ ഒരു നിമിഷം മനസിൽ സ്മരിക്കാം. ഒരു നിമിഷമല്ല ഒരു ജൻമം സ്മരിക്കുന്ന അദ്ധ്യാപകർ എൻ്റെ ജീവിതത്തിലുണ്ട്. ആദ്യത്തെ അദ്ധ്യാപകരായ അച്ഛനും അമ്മയും പിന്നെ നേഴ്സറിയിൽ പഠിപ്പിച്ച സിസ് റ്റേഴ്സ് ആശാൻ കളരിയിൽ പഠിപ്പിച്ച ആശാൻ, പിന്നെ യുപി സ്ക്കൂളിലും ഹൈസ്ക്കൂളിലും കോളേജിലും അദ്ധ്യാപക വിദ്യാർത്ഥിയായിരുന്നപ്പോൾ പഠിപ്പിച്ച അദ്ധ്യാപകർ ഇവരെല്ലാം എൻ്റെ ജീവിതത്തെ സമ്പുഷ്ഠമാക്കിയവരാണ്.പിന്നെ രാഷ്ട്രവാണിയിൽ ഹിന്ദി പഠിപ്പിച്ച ശ്രീ.ദിനേശൻ സാർ, പത്താം ക്ലാസിൽ പ്രത്യേകമായി ഹിന്ദി പഠിപ്പിച്ച ശ്രീ.വിശ്വംഭരൻ സാർ, ചിത്രരചന പഠിപ്പിച്ച ശ്രീ. ചക്രപാണി സാർ, കണക്ക് പ്രത്യേകം പഠിപ്പിച്ച മണി സാർ, ഇംഗ്ലീഷ് പ്രത്യേകം പഠിപ്പിച്ച ശ്രീ.കരുണാകരൻ സാർ, യു.പി ക്ലാസുകളിൽ എന്നെ പ്രത്യേകമായി പഠിപ്പിച്ച എൻ്റെ സ്കൂൾ ടീച്ചർ ശ്രീമതി.രാധ ടീച്ചർ, കുറച്ചു കാലം കണക്ക് പറഞ്ഞു തന്ന സുനി അമ്മാവൻ, മഹാരാജാസിൽ പഠിക്കുമ്പോൾ റ്റ്യൂഷനു പോയിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോംപറ്റേറ്റീവ് സ്റ്റഡീസിലെ മഹാരാജാസ് കോളേജ് റിട്ടയർ പ്രിൻസിപ്പാൾ പ്രൊഫസർ.കെ.എക്സ് .ജോൺ സാർ, ശ്രീ.രാമസ്വാമി സാർ മുതലായവർ, ഡ്രൈവിംഗ് പഠിപ്പിച്ച ഗുരുനാഥൻ, ഉപകരണസംഗീതം പഠിപ്പിച്ച എൻ്റെ രണ്ട് ഗുരുനാഥൻമാർ ഇവരെയൊക്കെ ഓർക്കാതെന്തു ജീവിതം.ജീവിതത്തെ ധന്യമാക്കിയത് ഈ പറഞ്ഞവരൊക്കെയല്ലേ.
    പിന്നെ നമുക്ക് പാഠമായി വരുന്ന എത്രയെത്ര അനുഭവങ്ങൾ. അനുഭവങ്ങളേക്കാൾ വലിയൊരു ഗുരു വില്ല.
   ചിലപ്പോൾ നമുക്ക് പാoമാകുന്നത് ചെറിയ കുട്ടികളായിരിക്കും. അങ്ങനെയൊരു മാതൃകയാണ് ഫായിസ്.ചിലോൽത് റെഡിയാകും ചിലോൽത് റെഡിയാവില്ല ,എൻ്റെ ശരിയായില്ല, എന്നാലും ഞമ്മക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ് തോൽവിയെ വിജയമാക്കിയ ഫായിസ് എന്ന നാലാം ക്ലാസുകാരൻ.
     1962 മുതലാണ് അദ്ധ്യാപകനും ഫിലോസഫറും രാഷ്ട്രപതിയുമായിരുന്ന ഡോക്ടർ സർവ്വേപ്പിള്ളി രാധാകൃഷ്ണൻ്റെ ജൻമദിനമായ സെപ്റ്റംബർ 5 അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. ഡോ. എസ്.രാധാകൃഷ്ണനെ 16 തവണ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്തിട്ടുണ്ട്. 11 പ്രാവശ്യം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനും നോമിനേറ്റ് ചെയ്തു. ഭാരതരത്നം എന്ന പരമോന്നത ബഹുമതി കിട്ടി. ഇത്ര മഹാനായ ഒരു പണ്ഡിതൻ്റെ ജൻമദിനം അദ്ധ്യാപക ദിനമായല്ലാതെ പിന്നെ എന്തായിട്ട് ആചരിക്കാൻ.
   ഇന്നത്തെ ഈ അദ്ധ്യാപക ദിനത്തിൽ ഞാൻ സ്മരിക്കുന്നത് എട്ടാം ക്ലാസിൽ എന്നെ ഗണിതം പഠിപ്പിച്ച ശ്രീമതി.എലിസബത്ത് ടീച്ചറെയാണ്. ടീച്ചർ ഇടയ്ക്കിടയ്ക്ക് എൻ്റെ മനസിലേക്ക് കടന്ന് വരാറുണ്ട്.
         യു.പി സ്കൂളിൽ നിന്ന് അടുത്തുള്ള ഹൈസ്ക്കൂളിലേക്ക് ചേർന്ന ദിവസം ഇന്നലെ പോലെ ഞാൻ ഇന്നും ഓർമ്മിക്കുന്നു. എൻ്റെ അച്ഛൻ ആദ്യം ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.അതു കൊണ്ട് തന്നെ പലരേയും അച്ഛന് വ്യക്തിപരമായി അറിയാം.എട്ടാം ക്ലാസിൽ ചേർക്കാൻ കൊണ്ടുപോയ ദിവസം ആവർഷത്തെ ഫസ്റ്റ് അഡ്മിഷൻ എൻ്റെയായിരുന്നു. പഴയ സഹപ്രവർത്തകർ ചിലവ് ചെയ്യണമെന്നു പറഞ്ഞപ്പോൾ പൂവൻ പഴവും ചായയും അച്ഛൻ തൻ്റെ സഹപ്രവർത്തകർക്ക് വാങ്ങി കൊടുത്ത് ആവർഷത്തെ ആദ്യത്തെ അഡ്മിഷൻ ആഘോഷിച്ചു. പക്ഷേ ആ സന്തോഷം ഒരു വർഷക്കാലമേ നീണ്ടുനിന്നുള്ളൂ. ഒരു വർഷം കഴിഞ്ഞ പ്പോൾ ഞാൻ മറ്റൊരു സ്കൂളിലായി പഠിപ്പ്. ഇനി അതിൻ്റെ കാരണത്തിലേക്ക് കടക്കാം.
ഞാൻ എട്ടാം ക്ലാസ് "ഡി "ഡിവിഷനിലായിരുന്നു.എൻ്റെ അച്ഛൻ്റെ സഹപ്രവർത്തകരായ 3 പേരുടെ മക്കൾ Aഡിവിഷനിലും. ഞങ്ങൾ യു.പി ക്ലാസുവരെ ഒരുമിച്ച് പഠിച്ചവരും ഞങ്ങൾ തമ്മിൽ കുറച്ചൊക്കെ മൽസരബുദ്ധിപല കാര്യത്തിലും പ്രകടിപ്പിച്ചു പോന്നവരുമാണ്. അവർAഡിവിഷനിലായ സ്കൂൾ തുറന്ന ആദ്യ ദിവസം തന്നെ ഞാൻ അച്ഛനോട് വിവരം പറയുകയും എന്നെ Aഡിവിഷനിലേക്ക് മാറ്റണമെന്ന് സ്കൂളിൽ പറയണമെന്നും അച്ഛനോട് പറഞ്ഞു. പുത്രൻ്റെ ആഗ്രഹത്തിന് പിതാവ് എതിരുപറഞ്ഞില്ല. പിറ്റേ ദിവസം തന്നെ സ്കൂളിൽ വിവരം കൊടുത്തു. അപ്പോൾ കിട്ടിയ മറുപടി അടുത്ത കൊല്ലം മാറ്റാമെന്നും ഇനി എന്നെ മാറ്റിയാൽ മറ്റു കുട്ടികളും മാറണമെന്ന് പറയുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. എൻ്റെ ഒപ്പം പഠിച്ച എൻ്റെ സഹപാഠികളും Dഡി വിഷനിലും ഉണ്ടായിരുന്നു. A ഡി വിഷൻ പൊതു വേ പഠിപ്പിസ്റ്റ്കൾക്ക് സംവരണം ചെയ്തിരിക്കുന്നതാണെന്ന ഒരു അബദ്ധ ധാരണയുണ്ട്. അതു കൊണ്ടുമല്ല Aഡിവിഷനിലേക്ക് മാറണം എന്നു പറഞ്ഞത്. എൻ്റെ ബാല്യകാല സഹപാഠികൾക്കൊപ്പം എത്തണമെന്ന ഒരു ആഗ്രഹം കൊണ്ടാണ്, അതോടൊപ്പം എൻ്റെ ട്യൂഷൻ മേറ്റ്സും ആ ക്ലാസിൽ ഉണ്ടായിരുന്നതും കൊണ്ടാണ്.അങ്ങനെ ആഗ്രഹിച്ചതിൽ ഒരു തെറ്റുമില്ല.
      ഞാൻ എട്ടാം ക്ലാസിൽ എസ്.എഫ്.ഐ യുടെ സ്ഥാനാർത്ഥിയായി നിന്ന് വിജയിക്കുകയും ഡിവിഷൻമാറണമെന്നുള്ള കാര്യം മറക്കുകയും ചെയ്തു.
  ആ ഓണ പരീക്ഷയിൽ കണക്കിന് മുഴുവൻ മാർക്ക് മേടിച്ച എൻ്റെ പരീക്ഷ പേപ്പർ എന്നെ കണക്കു പഠിപ്പിച്ച എലിസബത്ത് ടീച്ചർ എല്ലാ ക്ലാസിലും അഭിമാനപുരസരം കാണിച്ചു കൊടുക്കുകയും ചെയ്തു.
അങ്ങനെ ആ വർഷം കടന്നു പോയി.
അടുത്ത വർഷം ജൂണിൽ Aഡിവിഷനിൽ എൻ്റെ സഹപാഠികൾക്കൊപ്പം ഇരുത്താമെന്ന് പറഞ്ഞ സ്കൂൾ അധികൃതർ ആവർഷവും അതിനു തയ്യാറായില്ല. ഞാൻ നേരത്തെ പറഞ്ഞല്ലോ ഞങ്ങൾ തമ്മിൽ പoനത്തിൻ്റെ കാര്യത്തിൽ പരസ്പരം മുന്നിലെത്തണം എന്ന് കരുതിയിരുന്നവരുമാണ്.
    ആ വർഷവും എന്നെ ഡിവിഷൻ മാറ്റാതിരുന്നതോടെ ഓണത്തിന് മുമ്പായി അച്ഛൻ ടി.സി. വാങ്ങി മറ്റൊരു സ്കൂളിൽ ചേർത്തു.
       പിൽക്കാലത്ത് ഞാൻ അദ്ധ്യാപകനായ സമയത്ത് ഇത്തരം ഒന്നു രണ്ട് അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്.ഏഴാം ക്ലാസിൽ പഠിപ്പിക്കുന്ന സമയം ഒരു കുട്ടി ഡിവിഷൻ മാറണമെന്ന് അഭിപ്രായപ്പെടുന്നു. ഒട്ടും താമസിച്ചില്ല ഹെഡ്മാസ്റ്ററോട് പറഞ്ഞ് അടുത്ത ക്ഷണം വേറെ ഡിവിഷനിലിരുത്തി.കൂട്ടുകാരുടെ അടുത്തിരിക്കണം എന്നൊരു കാരണമാണ് അന്ന് ആ കുട്ടി പറഞ്ഞത്. ഉടനെ തന്നെ ഞാൻ പഠിപ്പിക്കാത്തതു കൊണ്ടായിരിക്കുമോ എന്ന് ഏതെങ്കിലും സ്ക്കൂൾ അധികൃതർ ചിന്തിച്ചാൽ അത് തെറ്റാണ്. കുട്ടിയുടെ പേര് ആ വർഷം ആ ക്ലാസിലെ രജിസ്റ്ററിൽ കിടക്കും. പോയ ക്ലാസിലെ രജിസ്റ്ററിൽ പെൻസിൽ കൊണ്ട് പേരെഴുതി ഹാജർമാർക്ക് ചെയ്യും. ഇത്രയേയുള്ളൂ കാര്യം. ആ കുട്ടി രണ്ട് മാസം കഴിഞ്ഞപ്പോൾ തിരികെ ആദ്യ ക്ലാസിൽ പോകണമെന്ന് പറയുകയും അപ്പോൾ ഇങ്ങോട്ട് മാറ്റുകയും ചെയ്തു. അങ്ങനെ ഡിവിഷൻമാറണമെന്ന് പറയാനുള്ള റൈറ്റൊക്കെ ഒരു കുട്ടിക്ക് ഇല്ലേ? പിന്നെ ഒരു കുട്ടി ഒരു ഡിവിഷനിൽ നിന്ന് മാറിയാൽ മറ്റു കുട്ടികളൊക്കെ അവൻ്റെ പുറകെ പോകും എന്നുള്ളത് തെറ്റായ ധാരണയുമാണ്. ഏതെങ്കിലും പ്രത്യേക ഡിവിഷനിൽ പഠിച്ചാലേ പഠിത്തം വരൂ എന്നുള്ളതും തെറ്റ്.കുട്ടികൾക്ക് അവരുടേതായ താൽപ്പര്യങ്ങൾ ഉണ്ടാകും. അതാണ് ഈ മാറ്റം പറച്ചിലിന് കാരണം. എൻ്റെ കാര്യത്തിൽ എൻ്റെ രക്ഷിതാവ് ആവശ്യപ്പെട്ടിട്ടുപോലും അത് ചെയ്തില്ല. അന്ന് ആ വിഷയത്തിൽ ആരാണ് വിലങ്ങുതടിയായി നിന്നത് എന്ന് ഞാൻ ഇന്ന് ഓർത്തുപോവാറുണ്ട്.
    ഞാൻ അടുത്ത സ്കൂളിൽ ചെന്നപ്പോൾ തികച്ചും അപരിചിതരായ കുട്ടികൾ.B ഡിവിഷനിലാണ് ഞാൻ അവിടെ. എൻ്റെ അച്ഛൻ്റെ സുഹൃത്തിൻ്റെ മകനും ആ വർഷം ആദ്യം ഞാൻ പഠിച്ച സ്കൂളിൽ നിന്ന് ടി.സി വാങ്ങി ഞാൻ രണ്ടാമത് പഠിച്ച ഹൈസ്ക്കൂളിൽ എത്തിയിരുന്നു.എൻ്റെ വരവ് ആഗസ്റ്റ് മാസത്തിലും.പിന്നെ എല്ലാവരുമായി സൗഹൃദത്തിലാകാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല. ഞാൻ ക്ലാസിൽ ചെല്ലുന്ന ദിവസം സ്കൂൾ പാർലമെൻ്റ് ഇലക്ഷന് നോമിനേഷൻ കൊടുക്കേണ്ട ദിവസമാണ്. കെ.എസ്.യു പാനലിലുള്ള ഒരു കുട്ടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. എസ്.എഫ്.ഐ യുടെ സ്ഥാനാർത്ഥിയായ സന്തോഷ് പിൻതാങ്ങാൻ ആരുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു നോക്കുന്നു. എന്നിലെ എസ്.എഫ്.ഐ ക്കാരൻ ഉണർന്നു. സന്തോഷിനെ പിൻതാങ്ങുന്നതായി ഞാൻ പ്രഖ്യാപിച്ചു.ആ ക്ലാസിൽ മുഴുവൻ ഉള്ള കുട്ടികൾ കോൺഗ്രസുകാർ ആയിട്ടൊന്നുമല്ല അതിലൊന്നും അവർക്ക് താൽപ്പര്യമില്ലാതിരുന്നിട്ടായിരിക്കണം പിന്താങ്ങാതിരുന്നതെന്ന് ഞാൻ അനുമാനിക്കുന്നു.
        അങ്ങനെ ആ ക്ലാസിൽ പഠിക്കുമ്പോൾ എനിക്കെതിരേ വന്ന ചില ആരോപണങ്ങളാണ് ഇന്നും എന്നെ വേദനിപ്പിക്കുന്നത്. അതിൽ ഒന്ന് ഞാൻ ഉഴപ്പ നായിട്ട് പറഞ്ഞു വിട്ടതാണെന്നാണ്. രണ്ടാമത്തേത് ഞാൻ എലിസബത്ത് ടീച്ചറെ കളിയാക്കി എലി എന്ന് ബോർഡിൽ എഴുതി വച്ചു എന്നുമാണ്. ഞാൻ ഉഴപ്പനുമായിരുന്നില്ല, ടീച്ചറെ കുറിച്ച് ഒന്നും തന്നെ ബോർഡിൽ എഴുതിയിട്ടുമില്ല. എൻ്റെ അമ്മ വീടിനടുത്തുള്ള ടീച്ചർ വഴിയാണ്  ഉഴപ്പനാണെന്നുള്ള ആരോപണം ഉണ്ടെന്നൊക്കെ കേട്ടത്. പിന്നെ ചില സഹപാഠികളും അന്ന് ഒമ്പതാം ക്ലാസിൽ രണ്ടാമത്തെ സ്കൂളിലുണ്ടായിരുന്നവരുമാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.ഈ ആരോപണങ്ങൾക്കൊന്നും ഇന്നേ വരെ മറുപടി പറഞ്ഞിട്ടില്ല. ഒരു ചെവിയിൽ കൂടി കേട്ട് ഒരു ചെവിയിൽ കൂടി വിടും. ഇപ്പോൾ ഈ ആരോപണങ്ങൾക്ക് ഇങ്ങനെ ഒരു മറുപടി ആവശ്യമാണെന്ന് എൻ്റെ മനസാക്ഷി എന്നോട് പറയുന്നു.അതു കൊണ്ടാണ് വിസ്തരിച്ച് എഴുതിയത്.
    എൻ്റെ പ്രീയ അദ്ധ്യാപിക ശ്രീമതി.എലിസബത്ത് ടീച്ചർ പഠിപ്പിക്കാഞ്ഞിട്ടാണ് ഞാൻ പോന്നതെന്ന വാർത്തയ്ക്കും എലി എന്ന് ബോർഡിൽ എഴുതി എന്നുള്ള ഒരു ആരോപണം കേട്ട ഉടനെ ഒരു ഇൻലൻറിൽ ടീച്ചർക്ക് ഞാൻ ഒരു കത്തെഴുതി. ആരോപണങ്ങളൊക്കെ തെറ്റാണ് എന്നും എൻ്റെ ഭാഗത്ത് ഒരു തെറ്റും സംഭവിച്ചിട്ടില്ല എന്നും ടീച്ചറുടെ അനുഗ്രഹം ഉണ്ടാവണം എന്നും പറഞ്ഞായിരുന്നു എഴുതിയത്.
    അന്നും ഇന്നും സ്കൂളുകൾ തമ്മിൽ അനാരോഗ്യകരമായ മൽസരം നിലനിൽക്കുന്നുണ്ട്. അതിന് ഞാനെന്തിന് ആരോപണങ്ങളുടെ ഇരയാകണം. ചിന്തിച്ചു നോക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.
  പത്താം ക്ലാസിൽ 600ൽ 472 മാർക്ക് വാങ്ങി ഞാൻ എസ്.എസ്.എൽ.സി പാസായി. 300 ഓളം കുട്ടികൾ എസ്.എസ്.എൽ.സി എഴുതിയതിൽ ഹിന്ദിക്ക് ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ കുട്ടിക്കുള്ള എൻഡോവ്മെൻറും എനിക്ക് കിട്ടി.
     എൻ്റെ  എലിസബത്ത് ടീച്ചർ റിട്ടയർ ആയി. ടീച്ചർ എന്നെ നന്നായി പഠിപ്പിച്ചിട്ടുണ്ട്. പരിഗണിച്ചിട്ടുണ്ട്. ടീച്ചറോടുള്ള സ്നേഹവും ബഹുമാനവും ഹൃദയത്തിലാണ്.ഡിവിഷൻ മാറണമെന്ന് പറഞ്ഞതും  പിന്നീട് സ്കൂൾ മാറിയതും തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്.
       തെറ്റുകളല്ല പലപ്പോഴും തെറ്റിദ്ധാരണകൾ പലപ്പോഴും വില്ലനാകും. അതു കൊണ്ടു കൂടിയാണ് ഇങ്ങനെ ഒരു തുറന്നു പറച്ചിൽ.
    ഈ അദ്ധ്യാപക ദിനത്തിൽ ടീച്ചറെ ആദരവോടെ സ്മരിച്ചു കൊണ്ട്, അദ്ധ്യാപക ദിനത്തിൽ മാത്രമല്ല എന്നും ടീച്ചർ എൻ്റെ ഗുരു തന്നെയാണ്. ടീച്ചറുടെ പാദാരവിന്ദങ്ങളിൽ നമസ്ക്കരിച്ചു കൊണ്ട്,
ടീച്ചർക്ക് എൻ്റെ പ്രണാമം നേർന്നു കൊണ്ട് ഈ എഴുത്ത് ഇവിടെ നിർത്തട്ടെ.

                  (തുടരും)

✍️മജു , 5 സെപ്റ്റംബർ 2020,2:33 PM. (റീ പോസ്റ്റ് )

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Saturday, July 16, 2022

അച്ഛൻ മകനയച്ച കത്തുകൾ - 44

 അച്ഛൻ മകനയച്ച കത്തുകൾ - 44

                      ശ്രീ

                            സ്ഥലം,

                           19. 6.95.

                      ശ്രീ

Dear Maju,


കഴിഞ്ഞാഴ്ച ഞാൻ ഒരു കത്ത് അയച്ചിരുന്നു.അത് കിട്ടി കാണുമെന്ന് കരുതുന്നു. ആധാരം വാങ്ങി എഴുത്തുകാരനെക്കണ്ട് പ്രമാണം എന്ന് രജിസ്റ്റർ ചെയ്യാം എന്ന് തീരുമാനിച്ച് ഉടനെ കത്ത് അയക്കുക. നല്ല ദിവസം നോക്കിയോ? നല്ല ദിവസം നോക്കി രജിസ്റ്റർ ചെയ്താൽ മതി. രജിസ്റ്റർ കച്ചേരി എവിടെയാണ്? ആലത്തൂരാണോ? ഡേറ്റ് ഫിക്സ് ചെയ്തതിനു ശേഷം ഇവിടെ വരാൻ പറ്റുമെങ്കിൽ വരുക. ഒന്നിച്ചു പോകാമല്ലോ.


          ഞാറ്റുവേലയ്ക്ക് തൈ നടുന്നത് ഉത്തമമാണ്. മിഥുനം 7to 22 വരെയാണ് ഞാറ്റുവേല. ഇന്ന് 19.6.9 5 ന് മിഥുനം 4 ആണ്. 7 നാണ് തുടങ്ങുന്നത്. നിൻ്റെ കൈവശം ഉള്ള തുക കിഴിച്ച് ബാക്കി എന്തു തുക ഉടമസ്ഥന് കൊടുക്കണം എന്ന് കൃത്യമായി അറിയിക്കുക. എങ്കിലല്ലേ പോരാത്തതുക ബാങ്കിലടച്ച് ചെക്ക് എഴുതുവാൻ കഴിയുകയുള്ളൂ. അതു കൊണ്ട് ഉടനെ കത്തിടുകയോ വരുകയോ ചെയ്യുക. എങ്കിലല്ലേ രജിസ്ട്രേഷൻ്റെ തലേ ദിവസം എനിക്ക് അവിടെ എത്തുവാൻ സാധിക്കുകയുള്ളൂ. തുക ബസ്സിൽ കൊണ്ടു പോകുന്നത് ബുദ്ധിയല്ല. ഒരു ചെറിയ സംഖ്യ മാത്രമേ പ്രമാണ സമയത്ത് ക്യാഷ് ആയി കൊടുക്കേണ്ടതുള്ളൂ. ബാക്കി ചെക്കായി കൊടുക്കാം.


    നിൻ്റെ ചുമതീർത്തും മാറിയെന്നു കരുതുന്നു. നിനക്ക് പ്രത്യേകിച്ച് വിശേഷമൊന്നുമില്ലെന്നും സുഖം തന്നെ എന്നും കരുതുന്നു.ഇവിടെ ഞങ്ങൾക്കെല്ലാവർക്കും സുഖം തന്നെ. അമ്മ സ്കൂളിൽ പോകുന്നുണ്ട്. മറ്റു കൂടുതൽ വിശേഷം ഒന്നും ഇല്ല. നിർത്തുന്നു.

                      സസ്നേഹം,

                            അച്ഛൻ.

Wednesday, July 13, 2022

അച്ഛൻ മകനയച്ച കത്തുകൾ - 43.

 അച്ഛൻ മകനയച്ച കത്തുകൾ - 43.

                          സ്ഥലം,

                        12.6.95.

Dear Maju,


രാധാകൃഷ്ണൻ നായരെ കണ്ട് ആധാരം വാങ്ങിയോ? വാങ്ങിയെങ്കിൽ 25 കഴിഞ്ഞ് 30നുള്ളിൽ രജിസ്റ്റർ ചെയ്യുവാൻ പാകത്തിൽ ആധാരം എഴുതിക്കുക.25 കഴിഞ്ഞ് രജിസ്റ്റർ ചെയ്യുവാൻ ഏറ്റവും നല്ല ഒരു ദിവസം ഏതെന്ന് ജോത്സ്യനെ കണ്ട് കുറിപ്പിച്ച് വാങ്ങുക. ആദിവസം തന്നെ നടത്തുവാൻ വേണ്ട നടപടികൾ ആഫീസിലും എഴുത്തുകാരനേയും കണ്ട് ബോധ്യപ്പെടുത്തുക. ആധാരത്തിൽ 10000/- കവില വെച്ചാൽ മതി. ചന്ദ്രൻ സാറുമായി ആലോചിച്ച് ചെയ്യുക. അവിടെ രൂപവല്ലതും ഒത്തോ? എങ്ങനെയെങ്കിലും കുറച്ചു കൂടി സംഘടിപ്പിക്കാൻ നോക്കുക. ഇവിടെ തരാമെന്നു പറഞ്ഞ ചന്ദ്രൻ സാറിൽ നിന്നും ലഭിക്കുകയില്ല.എല്ലാ നടപടികളും പൂർത്തിയാക്കി വിവരത്തിന് എഴുതുക. പറ്റുമെങ്കിൽ വരാൻ നോക്കുക. എന്താണ് ചെന്ന ഉടനെ കത്തിടാതിരുന്നത്? മല്ലി അച്ഛൻ വീട്ടിൽ വന്നു സഹായിക്കുന്നുണ്ടെന്ന് കരുതുന്നു. രാത്രി ഏതെങ്കിലും ഒരു കൂട്ടുകാരനെ വിളിച്ച് കിടത്തുക. നിൻ്റെ ചുമ മാറിയോ?


സ്കൂളിൽ എന്തൊക്കെയാണ് വിശേഷം? ഡിവിഷൻ പ്രശ്നം ഒന്നും ഇല്ലല്ലോ?


ഇവിടെ ഈ മാസം ഇന്നുവരെ അമ്മയ്ക്ക് ശബളം കിട്ടിയില്ല.പുതിയH Mവന്നിട്ടില്ല. വന്നാൽ മാത്രമേ കിട്ടുകയുള്ളൂ.

ബിജുവിൻ്റെ ഒരു കത്ത് 7.6.95 ന് വന്നിരുന്നു. വിശേഷം ഒന്നുമില്ല. കുറച്ചു ചമന്തിപ്പൊടി അയച്ചുകൊടുക്കാൻ പറഞ്ഞിരുന്നു. ഇന്ന് അയച്ചിട്ടുണ്ട്.ഇവിടെ നല്ല കാറ്റും മഴയുമാണ്. കാര്യമായ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇവിടെ എനിക്കും അമ്മയ്ക്കും റജിക്കും ഒരു വിധം സുഖം തന്നെ.

എന്താ അവിടെ മഴ നന്നായി കിട്ടുന്നുണ്ടോ? ചൂടെല്ലാം കുറഞ്ഞ് കാണുമെന്ന് കരുതുന്നു. നിനക്കും സഹപ്രവർത്തകർക്കും സുഖം എന്നു വിശ്വസിക്കുന്നു.ഇത് കിട്ടിയാൽ ഉടൻ Replyഅയക്കണം. കത്ത് ചുരുക്കുന്നു.

                       സസ്നേഹം,

                            അച്ഛൻ.

അച്ഛൻ മകനയച്ച കത്തുകൾ - 42

 അച്ഛൻ മകനയച്ച കത്തുകൾ - 42.

                      ശ്രീ

                                സ്ഥലം,

                                14.3.95.

Dear Maju,


                  അവിടെ നിന്നും 6.3ന് അയച്ച കത്ത് 9.3ന് കിട്ടി.വി വ ര ങ്ങളെല്ലാം അറിഞ്ഞു.സർവ്വേ നമ്പറും വിസ്തീർണ്ണവും എഗ്രിമെൻ്റിൽ എഴുതിച്ചേർക്കുക. വസ്തു രജിസ്ട്രേഷൻ നടത്തുന്നതിന് സ്കെച്ചും പ്ലാനും വലിയ നിർബന്ധമുള്ള കാര്യമല്ല. പക്ഷേ ഈ അടുത്ത കാലത്തായി സ്കെച്ചും പ്ലാനും വയ്ക്കാറുണ്ട്. അത് വലിയ പ്രശനമായി എടുക്കേണ്ട ആവശ്യമില്ല. വസ്തു അളക്കുന്നയാൾ കടലാസിൽ വസ്തുവിൻ്റെ നീളം, വീതി, കിടപ്പ് എന്നിവ അടയാളപ്പെടുത്തിത്തരും.മാർച്ചുമാസം കഴിഞ്ഞാലും പ്രശ്നമൊന്നുമില്ല. അതു വളരെ നിസ്സാര കാര്യമാണ്.

  

       മാർച്ചിൽ രജിസ്ട്രേഷൻ നടത്തുന്നതിന് വിരോധമില്ല. പക്ഷേ പൈസ വേണ്ടേ? കരിപ്പാടത്തെ സ്ഥലം ഞാൻ സതീശനെക്കൊണ്ട് പോയി കാണിച്ചിട്ടുണ്ട്. ആളെ അന്വേഷിക്കുന്നുണ്ട്. ഇതു വരെ ഒന്നും ഒത്തുവന്നിട്ടില്ല. കരിപ്പാടത്തെ ചെല്ലപ്പൻ്റെയടുത്തും പറഞ്ഞിട്ടുണ്ട്. അവർക്ക് എടുക്കുന്ന കാര്യത്തിൽ വലിയ താൽപ്പര്യം കാണുന്നില്ല. വില കെടുത്തിയാണ് അദ്ദേഹം സംസാരിച്ചത്. എങ്ങനെയായാലും ജൂൺ 30 ന് മുൻപ് എഴുതണം.അതിന് ശ്രമിക്കുക. ലോൺ കാര്യം അന്വേഷിച്ചോ? ഇല്ലെങ്കിൽ ഉടനെ വേണ്ടതു ചെയ്യുക.


     കഴിഞ്ഞാഴ്ച ഒരു കത്തയച്ചിരുന്നു.കിട്ടി കാണുമെന്ന് കരുതുന്നു.ബിജുവിൻ്റെ എഴുത്ത് ഇന്നലെ വന്നിരുന്നു.പ്രത്യേക വിശേഷമൊന്നുമില്ലെന്ന് എഴുതിയിട്ടുണ്ട്. അമ്മ സ്കൂളിൽ പോകുന്നുണ്ട്. എനിക്കും റജിക്കും അമ്മയ്ക്കും ഒരു വിധം സുഖം തന്നെ. നിനക്ക് സുഖമെന്ന് വിശ്വസിക്കുന്നു. ഭക്ഷണകാര്യത്തിൽ വളരെ ശ്രദ്ധിക്കണം. കൂടുതൽ ഒന്നും എഴുതാൻ ഇല്ല. നിറുത്തുന്നു.

                    സസ്നേഹം,

                         അച്ഛൻ.

Tuesday, July 12, 2022

അച്ഛൻ മകനയച്ച കത്തുകൾ - 41

 അച്ഛൻ മകനയച്ച കത്തുകൾ - 41

                           സ്ഥലം,

                          7.3.95.

              ശ്രീ

പ്രിയമുള്ള മജുവിന്,


    കഴിഞ്ഞാഴ്ച നീ വരുമെന്ന് കരുതിയിരുന്നു. മുടക്കമായിരുന്നല്ലോ. 2 ദിവസം ലീവ് എടുത്തിരുന്നെങ്കിൽ ഈ ആഴ്ച പോയാൽ മതിയായിരുന്നല്ലോ.? നമ്പർ കരാറിൽ എഴുതി ചേർത്തോ? മരങ്ങളെല്ലാം നീ ചെല്ലുമ്പോൾ അവിടെ തന്നെ ഉണ്ടായിരുന്നു എന്നു കരുതുന്നു. വെട്ടിമാറ്റിയിട്ടില്ലല്ലോ? വെട്ടാൻ വന്നാൽ വെട്ടിക്കരുത്.ചന്ദ്രൻ സാറിനോട് വെട്ടണ്ടന്നു പറയണം.ലോണിൻ്റെ കാര്യം അന്വേഷിച്ചോ? നിൻ്റെ വയറുവേദന തീർത്തും മാറിയെന്നു കരുതുന്നു.ഭക്ഷണം ശ്രദ്ധിക്കണം.

5 ന് സതീശനും ഞാനും കൂടി കരിപ്പാടത്തു പോയിരുന്നു. സ്ഥലം കാണിച്ചു കൊടുത്തു. നല്ല വിലയ്ക്ക് ആളെ ഉണ്ടാക്കി വിൽക്കാൻ ശ്രമിക്കാമെന്ന് പറഞ്ഞു. അമ്മായിയും കൊച്ചു മോളും നിന്നെ അന്വേഷിച്ചു.അമ്മാവൻ ഉണ്ടായിരുന്നില്ല. ജോലിക്കു പോയിരുന്നു.

ഇവിടെ അമ്മ സ്കൂളിൽ പോകുന്നുണ്ട്. റജിക്കും എനിക്കും പ്രത്യേക വിശേഷം ഒന്നും ഇല്ല. എന്തൊക്കെയാണ് അവിടെ വിശേഷം. ഉടനെ എഴുത്തയക്കണം. മറ്റു കൂടുതൽ വിശേഷം ഒന്നും ഇല്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഒരു അക്കൗണ്ട് എടുക്കുക.

നിർത്തുന്നു.

                 സസ്നേഹം,

                     അച്ഛൻ.


Pട: കരിപ്പാടത്തെ 18 സെൻ്റ് സ്ഥലം അച്ഛൻ വി റ്റില്ല. പിൽക്കാലത്ത് അച്ഛൻ ഭാഗഉടമ്പടി ഉണ്ടാക്കിയപ്പോൾ ജ്യേഷ്ഠന് ആ സ്ഥലം വീതം നൽകി.ഞങ്ങൾക്കെല്ലാവർക്കും തുല്യമായിട്ടാണ് അച്ഛൻ സ്വത്ത് ഭാഗം ചെയ്തത്. കരിപ്പാടത്തെ 18 സെൻ്റ് സ്ഥലം അമ്മയുടെ ഷെയറിൽ പെട്ടതാണ്.